സുവർണ ജൂബിലിയുടെ നിറവിൽ ആർകെ പുരം സെന്റ് തോമസ് പള്ളി
Mail This Article
ന്യൂഡൽഹി ∙ 1972ൽ നിർമിച്ച ആർകെ പുരം സെന്റ് തോമസ് ദേവാലയം 50 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷം 6 മുതൽ 9 വരെ നടക്കും. 1952 മുതൽ പള്ളി നിർമിക്കാനുള്ള ശ്രമങ്ങൾ പ്രദേശത്തെ കത്തോലിക്കാ കുടുംബങ്ങൾ ആരംഭിച്ചിരുന്നു. ആർകെ പുരം സെക്ടർ 2ൽ അധികൃതരിൽ നിന്ന് അനുവദിച്ചു കിട്ടിയ സ്ഥലത്താണ് പള്ളി നിർമിച്ചത്. സെന്റ് തോമസിന്റെ നാമധേയത്തിൽ സ്ഥാപിച്ച ദേവാലയം 1972 ജൂലൈ 9നാണ് വെഞ്ചരിച്ചത്.
വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെയുള്ള സംഭാവനകൾ ഉപയോഗിച്ചാണ് മുഗൾ വാസ്തുശിൽപ ശൈലിയിൽ പള്ളി നിർമിച്ചത്. പരേതനായ ഫാ.ജോർജ് കുരീത്തറയാണ് പള്ളിയിലെ ആദ്യ വികാരി. തുടക്കത്തിൽ നൂറോളം കുടുംബങ്ങളാണ് ഇടവകയിലുണ്ടായിരുന്നത്. ഇപ്പോഴത് ഏകദേശം 600 കുടുംബങ്ങളായി വർധിച്ചിട്ടുണ്ട്. ഫാ.വിജയ് ബരേറ്റോയാണ് നിലവിലെ വികാരി. ഫാ.റമീജിയസ് ടിർക്കിയാണ് സഹവികാരി. ഫാ.ജോൺ റൊസാരിയോ തമിഴ് കുർബാനയുടെ ചുമതല വഹിക്കുന്നു.
ആർകെ പുരം സെന്റ് തോമസ് പ്ലേ സ്കൂൾ ഗ്രൗണ്ടിൽ 9ന് വൈകിട്ട് 4.30ന് നടക്കുന്ന സുവർണ ജൂബിലി ആഘോഷത്തിൽ ആർച്ച്ബിഷപ് അനിൽ കൂട്ടോ, ഇമെരിറ്റസ് ആർച്ച്ബിഷപ് വിൻസന്റ് എം.കോൺെസസാവോ, വികാരി ജനറൽ ഫാ.വിൻസന്റ് ഡിസൂസ എന്നിവർ മുഖ്യാതിഥികളാവും.
ആഘോഷത്തോടനുബന്ധിച്ച് സാംസ്കാരിക പരിപാടികളും അത്താഴവിരുന്നും നടത്തുമെന്ന് വികാരി ഫാ.വിജയ് ബരേറ്റോ അറിയിച്ചു.