വാക്സീൻ നിർബന്ധമല്ല; ബാധ്യത ഏറ്റെടുക്കില്ല
Mail This Article
ന്യൂഡൽഹി ∙ പൊതുജനാരോഗ്യം കണക്കിലെടുത്ത് വാക്സീൻ കുത്തിവയ്പു പ്രോത്സാഹിപ്പിച്ചെങ്കിലും നിർബന്ധമാക്കിയിട്ടില്ലെന്നു ആരോഗ്യമന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചു. മരണം ദുരന്തമാണെങ്കിലും ഇതിന്റെ ബാധ്യത സർക്കാരിന് ഏറ്റെടുക്കാൻ കഴിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് വാക്സീന്റെ പാർശ്വഫലത്തെ തുടർന്നു മക്കൾ മരിച്ച രക്ഷിതാക്കൾ നൽകിയ ഹർജിക്കുള്ള മറുപടി സത്യവാങ്മൂലത്തിലാണ് ആരോഗ്യമന്ത്രാലയം നിലപാടറിയിച്ചത്. ഹർജിയിൽ നേരത്തെ കോടതി സർക്കാരിനു നോട്ടിസ് അയച്ചിരുന്നു. മരണത്തെക്കുറിച്ചു സ്വതന്ത്ര സമിതിയെ നിയോഗിച്ചുള്ള അന്വേഷണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടായിരുന്നു ഹർജി.
എല്ലാ വാക്സീന്റെ കാര്യത്തിലും വിപരീത ഫലത്തിനു സാധ്യതയുണ്ട്. കമ്പനി ഉണ്ടാക്കുന്ന വാക്സീന്റെ കാര്യത്തിൽ സർക്കാരിനു നഷ്ടപരിഹാരം നൽകാനാകില്ല. വാക്സീൻ കുത്തിവയ്പു യജ്ഞത്തിൽ പങ്കെടുക്കുമ്പോൾ ആ വാക്സീനെക്കുറിച്ചു ബോധ്യമുണ്ടായിരിക്കണം. ഇതിനു മുൻകൂർ അനുമതിയുടെ ആവശ്യമില്ല തുടങ്ങിയ വാദങ്ങളോടെയാണു സർക്കാർ സത്യവാങ്മൂലം നൽകിയത്.
ഇതിനിടെ, കോവിഷീൽഡ് വാക്സീനെതിരെ വിവിധ ഹൈക്കോടതികളിലായി നിലനിൽക്കുന്ന ഹർജികൾ ഒന്നിച്ചു സുപ്രീം കോടതിയിലേക്കു മാറ്റണമെന്ന ആവശ്യം കോടതി നിരാകരിച്ചു. കമ്പനികളുടെ താൽപര്യം മാത്രം കണക്കിനെടുക്കാനാകില്ലെന്നും ഇരകളായവരെയും പരിഗണിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി. വാക്സീൻ പാർശ്വഫലത്തിനെതിരെ നഷ്ടപരിഹാര ആവശ്യവുമായി കേരള ഹൈക്കോടതിയിൽ ഉൾപ്പെടെ ഹർജി നിലവിലുണ്ട്.