വ്യാജ വീസ തട്ടിപ്പ്: 8 പേർ അറസ്റ്റിൽ
Mail This Article
ന്യൂഡൽഹി ∙ വ്യാജ വീസ റാക്കറ്റിലെ 8 പേർ പൊലീസ് പിടിയിലായി. വ്യാജരേഖകൾ ഉപയോഗിച്ച് വിവിധ രാജ്യങ്ങളുടെ വീസ സ്വന്തമാക്കിയിരുന്ന സംഘം കഴിഞ്ഞ 12 വർഷമായി നഗരത്തിൽ സജീവമായിരുന്നു എന്നാണു പൊലീസ് നൽകുന്ന വിവരം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണാട്ട് പ്ലേസിലെ ഓഫിസിൽ നടത്തിയ പരിശോധനയിലാണു ബൽദേവ് രാജ് (54), അൻഷ് മദൻ (23), ബലിഹർ സിങ് (43), കുൽദീപ് സിങ് (56), വസന്ത് കുഞ്ച് സ്വദേശി ശിവരാമകൃഷ്ണൻ (39), മയൂർ വിഹാർ ഫേസ്–3 സ്വദേശി സുനിൽ ബിഷ്ട് (40), നന്ദ വല്ലഭ് ജോഷി (43), യുപി അസംഗഡ് സ്വദേശി പങ്കജ് കുമാർ ശുക്ല (30) എന്നിവർ പിടിയിലായത്.
ബൽദേവ് രാജും ശിവരാമകൃഷ്ണനും ചേർന്നാണു വ്യാജ റാക്കറ്റ് നടത്തിയിരുന്നതെന്നും നീരജ്, ബിഷ്ട്, ശുക്ല എന്നിവർ ഇവർക്കു കീഴിൽ പ്രവർത്തിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. ഗ്രീൻ ടൂർ ആൻഡ് ട്രാവൽ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിനു ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, യുപി തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇടപാടുകളുണ്ടായിരുന്നു. എൻക്രിപ്റ്റഡ് മൊബൈൽ ആപ്ലിക്കേഷനുകളാണ് ആശയവിനിമയത്തിന് സംഘം ഉപയോഗിച്ചിരുന്നതെന്നും സംഘാംഗങ്ങൾ മറ്റു കേസുകളിലും പ്രതിയാണെന്നും സ്പെഷൽ കമ്മിഷണർ രവീന്ദ്ര സിങ് യാദവ് പറഞ്ഞു.
പഞ്ചാബ് സ്വദേശിയായ ബൽദേവ് രാജ് അവിടത്തെ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. 2003ലാണു ഡൽഹിയിലെത്തുന്നത്. വിവിധ വ്യാജ ഇടപാടുകാരുമായി ബന്ധമുണ്ടായിരുന്ന ശിവരാമകൃഷ്ണനുമായി ചേർന്ന് തട്ടിപ്പുസംഘം രൂപീകരിക്കുകയായിരുന്നു. ബാങ്ക് അക്കൗണ്ട് രേഖകൾ, ആദായ നികുതി രേഖകൾ, കമ്പനി വിവരങ്ങൾ എന്നിവയെല്ലാം വ്യാജമായുണ്ടാക്കി വീസ സ്വന്തമാക്കുന്നതായിരുന്നു സംഘത്തിന്റെ രീതിയെന്നു പൊലീസ് പറഞ്ഞു. ഓരോ ഇടപാടിനും ലക്ഷങ്ങളാണ് ഇവർ ഈടാക്കിയിരുന്നത്. സംഘത്തിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുകയാണ്.