ശുദ്ധജല ബില്ലുകള്‍ പരാതികൾ ഒരുമാസത്തിനകം പരിഹരിക്കും
Mail This Article
ന്യൂഡൽഹി ∙ ശുദ്ധജല വിതരണ ബില്ലുകൾ സംബന്ധിച്ചുള്ള പരാതികൾ പരിഹരിക്കാൻ ഒരു മാസത്തിനുള്ളിൽ നടപടിയെടുക്കുമെന്നു ഡൽഹി ജലബോർഡ് വൈസ് ചെയർമാൻ സൗരഭ് ഭരദ്വാജ് പറഞ്ഞു. ശുദ്ധജല ബില്ലിലെ തെറ്റുകൾ കാരണം കൂടുതൽ തുക നൽകേണ്ടി വരുന്നതായുള്ള പരാതികൾ വർധിച്ചതിനാൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഏർപ്പെടുത്തും. കഴിഞ്ഞ 5 വർഷം ഈടാക്കിയ തുക പരിശോധിച്ച് ബില്ലുകളിൽ ആവശ്യമെങ്കിൽ മാറ്റം വരുത്തിയ ശേഷം കുടിശിക ഒറ്റത്തവണയായി അടച്ചുതീർക്കാൻ അവസരം നൽകും. തുടർന്ന് മീറ്റർ റീഡിങ് പൂജ്യത്തിലേക്ക് എത്തിച്ച ശേഷമാവും വീണ്ടും റീഡിങ് എടുക്കുകയെന്നും സൗരഭ് ഭരദ്വാജ് അറിയിച്ചു.
വെസ്റ്റ്, സൗത്ത്, ഒൗട്ടർ ഡൽഹി ശുദ്ധജല വിതരണം ഇന്ന് തടസ്സപ്പെടും
ന്യൂഡൽഹി ∙ ഭൂഗർഭ ജലസംഭരണി വൃത്തിയാക്കുന്ന ജോലികൾ നടക്കുന്നതിനാൽ വെസ്റ്റ്, സൗത്ത്, ഒൗട്ടർ ഡൽഹി പ്രദേശങ്ങളിൽ ഇന്നു ശുദ്ധജല വിതരണം തടസ്സപ്പെടുമെന്നു ഡൽഹി ജലബോർഡ് അറിയിച്ചു. ജനക്പുരി, മെഹ്റോളി, മംഗോൾപുരി, രോഹിണി, ഷാലിമാർ ബാഗ്, വിജയ് നഗർ, രൂപ് നഗർ, റിഥാല, ഓൾഡ് രാജീന്ദർ നഗർ എന്നിവിടങ്ങളിലാണ് ശുദ്ധജല വിതരണം തടസ്സപ്പെടുക. ഗംഗാ റാം ആശുപത്രി, ഡൽഹി യൂണിവേഴ്സിറ്റി എന്നിവ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും ജലവിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.