ന്യൂഡൽഹി ∙ സംസ്ഥാന സർക്കാരിന്റെ പഴയ മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ ബിആർഎസ് നേതാവ് കെ.കവിതയുടെ ചാർട്ടേഡ് അക്കൗണ്ടന്റ് ഉൾപ്പെടെ 2 പേർ കൂടി അറസ്റ്റിലായി. ഹൈദരാബാദ് സ്വദേശി ബുച്ചിൽബാബു ഗൊറന്റ്ലയെ സിബിഐയും പഞ്ചാബ് സ്വദേശിയായ വ്യവസായി ഗൗതം മൽഹോത്രയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമാണ് അറസ്റ്റ് ചെയ്തത്. എഎപി സർക്കാരിന്റെ പഴയ മദ്യനയവുമായി ബന്ധപ്പെട്ട കേസുകളിലാണ് അറസ്റ്റ്.
ബുച്ചിൽബാബുവിനെ ഡൽഹിയിലേക്കു ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയ ശേഷമാണ് അറസ്റ്റ് ചെയ്തത്. കേസന്വേഷണവുമായി അദ്ദേഹം സഹകരിക്കുന്നില്ലെന്നും മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും വ്യക്തമാക്കിയാണു സിബിഐയുടെ നടപടി. സംസ്ഥാന സർക്കാരിന്റെ പഴയ മദ്യനയ രൂപീകരണത്തിൽ ബുച്ചിൽബാബുവിന്റെ പങ്ക് നിർണായകമായിരുന്നുവെന്നും ഹൈദരാബാദ് സ്വദേശികളായ വ്യവസായികൾക്ക് അമിതലാഭം നേടിയെടുക്കാൻ ഇതിലൂടെ സാധിച്ചുവെന്നുമാണു സിബിഐയുടെ കണ്ടെത്തൽ. വിഷയത്തിൽ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ മകളും എംഎൽസിയുമായ കെ.കവിതയെ ഡിസംബറിൽ സിബിഐ ചോദ്യം ചെയ്തിരുന്നു.
സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ഇഡി അറസ്റ്റ് ചെയ്ത ഗൗതം മൽഹോത്ര പഞ്ചാബിലെ മുൻ എംഎൽഎയും മദ്യവ്യവസായിയുമായ ദീപ് മൽഹോത്രയുടെ മകനാണ്.