ന്യൂഡൽഹി ∙ റെയിൽവേ സ്വകാര്യവൽക്കരണ നീക്കത്തിനും ജീവനക്കാരോടുള്ള അവഗണനയിലും പ്രതിഷേധിച്ച് ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ നടത്തിയ പാർലമെന്റ് മാർച്ച് വി.ശിവദാസൻ എംപി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജനറൽ കെ.സി.ജയിംസ്, ഉത്തര റെയിൽവേയിലെ അസോസിയേഷൻ ജനറൽ സെക്രട്ടറി പദം സിങ് തുടങ്ങിയവർ പ്രസംഗിച്ചു.
റെയിൽവേ സ്വകാര്യവൽക്കരിക്കില്ലെന്ന് കേന്ദ്ര സർക്കാർ ആവർത്തിക്കുന്നുണ്ടെങ്കിലും സ്റ്റേഷനുകളും വസ്തുവകകളും സ്വകാര്യവ്യക്തികൾക്കു കൈമാറാൻ നീക്കം നടത്തുകയാണെന്ന് അസോസിയേഷൻ ആരോപിച്ചു. സ്വകാര്യവൽക്കരണത്തിലൂടെ 2025 ൽ 1.5 ലക്ഷം കോടി രൂപ സമാഹരിക്കാനാണു സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.