ഭൂചലനം നേരിടാൻ പരിശീലനത്തിന് മോക് ഡ്രിൽ

Mail This Article
ന്യൂഡൽഹി∙ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഭൂചലനങ്ങൾ കണക്കിലെടുത്ത് നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഡൽഹി പൊലീസിന്റെ നേതൃത്വത്തിൽ മോക് ഡ്രിൽ നടത്തി. സദർ ബസാർ, ചർച്ച് മിഷൻ, മജ്നു കാ ടില, തീസ് ഹസാരി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള സംവിധാനങ്ങൾ പരിശോധിക്കുന്നതിനു മോക് ഡ്രിൽ സംഘടിപ്പിച്ചത്.
ഡൽഹിയിൽ സെപ്റ്റംബറിൽ ജി20 ഉച്ചകോടി നടക്കുന്നതിനാൽ തീവ്രവാദി ആക്രമണം ഉൾപ്പെടെ ഏതു സാഹചര്യവും നേരിടാനുള്ള സംവിധാനങ്ങൾ പരിശോധിക്കുന്നതിനാണു മോക് ഡ്രിൽ നടത്തിയതെന്നു ഡിസിപി (നോർത്ത്) സാഗർ സിങ് ഖൽസി പറഞ്ഞു. സദർ ബസാറിലെ ബാരാ ടൂട്ടി ചൗക്കിൽ പ്രദേശവാസികളെ ഒഴിപ്പിച്ച ശേഷമാണ് മോക് ഡ്രിൽ ആരംഭിച്ചത്. സമീപത്തുള്ള ആശുപത്രികളിലും അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനു സംവിധാനങ്ങൾ ഒരുക്കിയിരുന്നു.
ഡൽഹി പൊലീസ്, ബോംബ് നിർവീര്യമാക്കുന്ന സേനാംഗങ്ങൾ, അഗ്നിശമന സേന, ട്രാഫിക് പൊലീസ്, ഫൊറൻസിക് വിദഗ്ധർ ഉൾപ്പെടെയുള്ള വിവിധ ഏജൻസികൾ പങ്കെടുത്തു. കഴിഞ്ഞ 21നു രാത്രി അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂചലനത്തിന്റെ പ്രകമ്പനം ഡൽഹിയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിരുന്നു. തുടർന്ന് 22നു വൈകിട്ടും നഗരത്തിൽ ഭൂചലനം അനുഭവപ്പെട്ടു.
ശക്തമായ ഭൂചലന സാധ്യതയുള്ള പ്രദേശമായാണ് ഡൽഹിയെ വിദഗ്ധർ വിലയിരുത്തുന്നത്. നഗരത്തിലെ ദുർബലമായ കെട്ടിടങ്ങൾ ബലപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള ഭൂചലന പ്രതിരോധ നടപടികൾ ഉടൻ ആരംഭിക്കണമെന്നു ഡൽഹി ദുരന്ത നിവാരണ അതോറിറ്റിക്കു ലഫ്. ഗവർണർ വി.കെ. സക്സേന നിർദേശം നൽകിയിട്ടുണ്ട്.