ADVERTISEMENT

ന്യൂഡൽഹി ∙ നഗരത്തിലെ മൂന്നാമത്തെ റിങ് റോഡിന്റെ നിർമാണത്തിന് ഉപയോഗിക്കുന്നതു 20 ലക്ഷം ടൺ മാലിന്യം. അർബൻ എക്സ്റ്റൻഷൻ പ്രോജക്ടിന്റെ (യുഇആർ) ഭാഗമായ റോഡിൽ 17 കാൽനടപ്പാതകളും 27 മേൽപാലങ്ങളും 26 ചെറുപാലങ്ങളും ഉൾപ്പെടുന്നുണ്ട്. റോഡിന്റെ പ്രധാനഭാഗങ്ങളിലൊന്ന് വർഷാവസാനത്തോടെ തുറന്നുനൽകുകയാണു ലക്ഷ്യം. ഗാസിപ്പുർ, ഓഖ്‌ല, ഭൽസ്വ മാലിന്യമലകളിൽ നിന്നുള്ള അവശിഷ്ടങ്ങളാണു നിർമാണത്തിനു വേണ്ടി ഉപയോഗിക്കുന്നത്. 

ഇവിടെ നിന്നു ശേഖരിക്കുന്ന മാലിന്യങ്ങൾ ആലിപ്പുരിലെയും കരാലയിലെയും പ്ലാന്റുകളിൽ സംസ്കരിച്ച ശേഷമാണ് ഉപയോഗിക്കുക. ദേശീയ പാത അതോറിറ്റിയുടെ നേതൃത്വത്തിൽ 5 ഘട്ടമായിട്ടാണു 75 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ നിർമാണം നടത്തുന്നത്. എൻഎച്ച്–344 എം എന്ന ഭാഗം വെസ്റ്റേൺ റിങ് റോഡിന്റെ അധികഭാഗമായിട്ടാണു പൂർത്തിയാക്കുക. ഇതു വരുന്നതോടെ വെസ്റ്റ്, സൗത്ത് ഡൽഹിയിൽ നിന്നും ഗുരുഗ്രാമിൽ നിന്നും ചണ്ഡിഗഡ്, പഞ്ചാബ്, കശ്മീർ ഭാഗങ്ങളിലേക്കു എൻഎച്ച് 44 വഴി യാത്ര ചെയ്യാനുള്ള സമയം 2 മണിക്കൂർ വരെ കുറഞ്ഞേക്കും. 

ഇതിനു പുറമേ ദ്വാരകയിൽ വരുന്ന രാജ്യാന്തര കൺവൻഷൻ സെന്ററുമായും റോഡിനെ ബന്ധിപ്പിക്കുന്നുണ്ട്.  സോനിപ്പത്ത് ബൈപ്പാസിന്റെ ഭാഗമായ നാലാം ഘട്ടം (എൻഎച്ച് 344പി) എൻഎച്ച് 344 എമ്മിൽ നിന്നു തുടങ്ങി ബർവാസി ബൈപ്പാസിന്റെ ഭാഗമായി എൻഎച്ച് 352 എയിലാണ് അവസാനിക്കുക. ഡൽഹി– കത്ര അതിവേഗ പാതയിലേക്കും മറ്റും വേഗത്തിലെത്താൻ സാധിക്കുമെന്നതിനാൽ എൻഎച്ച് 44ലെ തിരക്കു കുറയുമെന്നും അധികൃതർ പറയുന്നു. 

2018ൽ ആരംഭിച്ച പദ്ധതി ഈ വർഷം ഓഗസ്റ്റിൽ പൂർത്തിയാക്കേണ്ടതായിരുന്നു. പദ്ധതിയുടെ 60% ജോലികൾ കഴിഞ്ഞെന്നും എത്രയും വേഗം പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി  വിശദീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com