16,023 കോടി: മുഖ്യലക്ഷ്യം മാലിന്യസംസ്കരണം
Mail This Article
ന്യൂഡൽഹി ∙ മേയർ ഷെല്ലി ഒബ്റോയിയുടെ അധ്യക്ഷതയിൽ ചേർന്ന ഡൽഹി മുനിസിപ്പൽ കോർപറേഷന്റെ പ്രത്യേക യോഗം ബജറ്റിന് അംഗീകാരം നൽകി. എഎപിയുടെ 10 തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള പദ്ധതികളാണു ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. 16,023 കോടി രൂപയുടെ ബജറ്റാണ് പാസാക്കിയതെന്നു കോർപറേഷന്റെ ചുമതലയുള്ള എഎപി എംഎൽഎ ദുർഗേഷ് പാഠക് വ്യക്തമാക്കി. ശുചിത്വം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകൾക്കാണു മുൻഗണന.
ഓഖ‍്‍ലയിൽ ഡിഡിഎ അനുവദിച്ച 32,346 ഏക്കർ സ്ഥലത്ത് നഗരത്തിൽ ആദ്യമായി ശാസ്ത്രീയ മാലിന്യസംസ്കരണ പദ്ധതി നടപ്പാക്കും. ഏപ്രിൽ അവസാനത്തോടെ പദ്ധതി പ്രവർത്തനസജ്ജമാക്കുമെന്നും കോർപറേഷൻ ഉദ്യോഗസ്ഥർ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അധികാരത്തിലേറുന്നതിനു മുൻപ് കോർപറേഷൻ അധികൃതർ ബജറ്റ് പാസാക്കിയെന്ന് ആരോപിച്ച് എഎപി രംഗത്തുവന്നത് നേരത്തേ വിവാദമുയർത്തിയിരുന്നു.