ADVERTISEMENT

ന്യൂഡൽഹി ∙ സമകാലിക കലയിലെ ബഹുമുഖ ആവിഷ്കാരമായിരുന്നു വിവാൻ സുന്ദരത്തെ ശ്രദ്ധേയനാക്കിയത്. സംഭവങ്ങൾക്കും സ്ഥലങ്ങൾക്കും വ്യക്തികൾക്കും അദ്ദേഹം പുതിയ കലാഭാഷ്യം ചമച്ചു. ‘1968 മേയ് മാസത്തിന്റെ കുട്ടി’ എന്നാണു വിവാൻ സുന്ദരം സ്വയം വിശേഷിപ്പിച്ചത്. അറുപതുകളിലെ ലണ്ടനിലെ പഠനകാലത്ത്  വിദ്യാർഥിസമരത്തിൽ അണിചേർന്നു. 

പ്രശസ്തമായ ‘ലണ്ടൻ പെയിന്റിങ്സ്’ അക്കാലത്താണ് രചിക്കപ്പെട്ടത്. സ്ലേഡ് സ്കൂൾ ഓഫ് ആർട്സിലെ പഠനകാലത്ത് സിനിമയും ഒരു വിഷയമായിരുന്നു. യുഎസ് കലാകാരനും അധ്യാപകനുമായ ആർ.ബി.കിറ്റാജ് വിവാൻ സുന്ദരത്തെ ഏറെ സ്വാധീനിച്ചു. പഠനശേഷം ഇന്ത്യയിൽ മടങ്ങിയെത്തിയ അദ്ദേഹം വിദ്യാർഥി പ്രസ്ഥാനങ്ങളിലും മറ്റും സജീവമായി. ദ് ഹൈറ്റ്സ് ഓഫ് മാച്ചു ആൻഡ് പിച്ചു (1972) ഉൾപ്പെടെയുള്ള സോളോ പ്രദർശനങ്ങൾ അക്കാലത്തു ശ്രദ്ധ നേടി. 

അടിയന്തരാവസ്ഥയെ വിമർശിക്കുന്ന സൃഷ്ടികൾ ഏറെ ചർച്ചയായിരുന്നു. ലളിതകലാ അക്കാദമിയെ ബഹിഷ്കരിച്ച് സമാന്തര പ്രദർശനം സംഘടിപ്പിച്ചു. മുസിരിസ് പൈതൃക പദ്ധതിയിലെ പട്ടണം ഗ്രാമത്തിൽ നിന്നു കുഴിച്ചെടുത്ത മൺപാത്രക്കഷണങ്ങൾ കൊണ്ടാണു വിവാൻ സുന്ദരം ഒന്നാം ബിനാലെയിൽ ഇൻസ്‌റ്റലേഷൻ നിർമിച്ചത്. എൺപതിനായിരം മൺപാത്രക്കഷണങ്ങളാണ് ഇതിലുപയോഗിച്ചത്. അതിലൂടെ പൗരാണിക ചരിത്രത്തെ പുനരാവിഷ്കരിച്ചു. ‘സജീവമായ സർഗ്ഗാത്മകതയുടെ ഇടമായിരുന്നു വിവാൻ സുന്ദരം. നാട്ടിൽ നടക്കുന്ന എന്തിനോടും എല്ലാത്തിനോടും അദ്ദേഹം പ്രതികരിച്ചു. ആശയങ്ങൾ സൃഷ്ടിക്കുക മാത്രമല്ല അവ നന്നായി അവതരിപ്പിക്കുകയും ചെയ്തു. 

‘കലാരംഗത്തു മാത്രമല്ല, സാംസ്കാരിക പ്രതിരോധത്തിലും അദ്ദേഹത്തിന്റെ വേർപാടു വലിയ ശൂന്യത സൃഷ്ടിക്കും’–വിവാൻ സുന്ദരവുമായി 35 വർഷത്തെ ബന്ധമുള്ള ഷബ്നം ഹാഷ്മി അനുസ്മരിച്ചു. ഗർഫ് യുദ്ധത്തെ ഓർമിപ്പിച്ച് 1991 ൽ ചെയ്ത ‘എൻജിൻ ഓയിൽ’, പ്രശസ്ത ശിൽപി റാം കിൻകർ ബൈജിനെക്കുച്ചുള്ള ‘409 റാം കിൻകർസ്’, നഗരങ്ങളിലെ അവശിഷ്ടങ്ങളെക്കുറിച്ചുള്ള  ‘ട്രാഷ്’ തുടങ്ങിയ നൂറുകണക്കിന് ഇൻസ്റ്റലേഷനുകളും കലാസൃഷ്ടികളും രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിയിരുന്നു. വിവാൻ സുന്ദരത്തിന്റെ വിയോഗത്തിൽ സിപിഎം പൊളിറ്റ് ബ്യൂറോ അനുശോചിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com