ന്യൂഡൽഹി മേഖലയിൽ കൂടുതൽ ഇ–ചാർജിങ് കേന്ദ്രങ്ങൾ
Mail This Article
ന്യൂഡൽഹി ∙ നഗരത്തിൽ കൂടുതൽ ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ (എൻഡിഎംസി) തീരുമാനിച്ചു. ലട്യൻസ് ഡൽഹിയിൽ പരിസ്ഥിതി സൗഹൃദ യാത്രാസംവിധാനങ്ങൾ കൂടുതൽ സജീവമാക്കുകയാണു ലക്ഷ്യം. സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള കരാർ കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന് ഉൾപ്പെടെ ലഭിച്ചേക്കും. എൻഡിഎംസി കൗൺസിൽ യോഗത്തിലാണ് ഇതുൾപ്പെടെയുള്ള തീരുമാനങ്ങളെടുത്തത്.
നാഷനൽ ഇലക്ട്രിക് മൊബിലിറ്റി പ്രോഗ്രാമിനു കീഴിലാണു എൻഡിഎംസി ഇ–ചാർജിങ് കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുമായി ഇതിനുള്ള ധാരണാപത്രം നിലവിലുണ്ട്. കേന്ദ്രസർക്കാർ മിനി രത്ന സ്ഥാപനമായ രാജസ്ഥാൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റ്സ് ലിമിറ്റഡ്(ആർഇഐഎൽ), കെൽട്രോൺ, എച്ച്എൽഎൽ ഇൻഫ്രാ ടെക് സർവീസസ് ലിമിറ്റഡ് എന്നിവയെല്ലാം ഈ ധാരണാപത്രത്തിന്റെ ഭാഗമാണ്.
പാർലമെന്റ്, രാഷ്ട്രപതി ഭവൻ, കർത്തവ്യപഥ് എന്നിവയെല്ലാം ഉൾപ്പെടുന്ന ഭാഗങ്ങൾ എൻഡിഎംസിയുടെ പരിധിയിലാണ്. നിലവിൽ പലയിടത്തും ചാർജിങ് കേന്ദ്രങ്ങളുണ്ടെങ്കിലും ഇതു വർധിപ്പിക്കുകയാണ് ലക്ഷ്യം. എത്ര ചാർജിങ് കേന്ദ്രങ്ങൾ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിശദ പഠനത്തിനു ശേഷം തീരുമാനിക്കും.
കൗൺസിലിനു കീഴിലെ സിവിൽ വിഭാഗത്തിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കാൻ വിവിധ പോസ്റ്റുകൾ വീണ്ടും സൃഷ്ടിക്കാൻ തീരുമാനിച്ചു. സിവിൽ എൻജിനീയറിങ് വിഭാഗത്തിലെ 27 എക്സിക്യൂട്ടീവ് എൻജിനീയർ തസ്തികകളിലേക്കാണു വീണ്ടും നിയമനം നടത്തുക. അസി. എൻജിനീയർമാർക്കു പ്രമോഷൻ നൽകിയാകും നിയമനം.