ADVERTISEMENT

കലയാണ് കണ്ണന്റെ വിളക്ക്. ജീവിതവഴിയിലെ വെല്ലുവിളികളെ നേരിടാൻ ഒപ്പംനിന്ന കരുത്ത്. ചിത്രരചനയിലും ശിൽപനിർമാണത്തിലുമെല്ലാം സജീവമായ കണ്ണൻ ആചാരിയുടെ രചനകൾ ഡൽഹിയിൽ പലയിടത്തും കാണാം. അവയിലുണ്ട് കണ്ണന്റെ മികവ്.പാലക്കാട് ജില്ലയിലെ മണ്ണൂർ എന്ന ഗ്രാമമാണു കണ്ണന്റെ സ്വദേശം. സ്വർണ്ണപ്പണിക്കാരനായിരുന്നു പിതാവ് ഭക്തവത്സലൻ. 3 മൂത്ത സഹോദരിമാരും ഒരു അനുജനും. കല പാരമ്പര്യമായി കൂടെയുണ്ട്. വീടിന്റെ ഭിത്തി കാട്ടി അതിൽ വരയ്ക്കാൻ ഒപ്പംനിന്നതു അച്ഛനാണെന്നു കണ്ണൻ പറയുന്നു. 

5–ാം വയസ്സിൽ പിതാവിനൊപ്പം പഴനിയിൽ പോയി. അവിടെ ക്ഷേത്രത്തിലെ ശിൽപങ്ങളും രചനാ വൈവിധ്യവുമെല്ലാം ഒരു ദിവസം മുഴുവൻ കണ്ണുനിറയെ കണ്ടു നടന്നു. പിറ്റേന്നു തിരികെയെത്തിയതു മുതൽ വര തുടങ്ങിയെന്നാണു വരവഴിയിലത്തിയതിനെക്കുറിച്ചുള്ള ഓർമ.10–ാം ക്ലാസിൽ പഠനം അവസാനിപ്പിക്കാൻ പലതുണ്ടായിരുന്നു കാരണം.

അസുഖബാധിതനായ പിതാവു കിടപ്പിലായതോടെ കുടുംബത്തിന്റെ ഭാരം ചുമലിലെത്തി. സ്വർണ്ണപ്പണിയിലേക്കാണ് ആദ്യം ചുവടുവച്ചതെങ്കിലും പ്രതിഫലം നന്നേ കുറവായിരുന്നു. പിന്നീടാണു വരയിലേക്കു വീണ്ടും തിരിയുന്നത്. പാലക്കാട് കലാകാരന്മാരുടെ ഒരു സംഘത്തിൽ ചേർന്നു. ചുമരെഴുത്തുകൾ തന്നെ പ്രധാനം. 30 രൂപയായിരുന്നു ദിവസപ്രതിഫലം. ഇതിൽ 15 രൂപ വണ്ടിക്കൂലിക്കു പോകും.

പക്ഷേ, വരയിൽ കണ്ണൻ മികവു കാട്ടി. 5 വർഷം കഴിഞ്ഞപ്പോൾ പ്രതിഫലം 300 രൂപയിലേക്കെത്തി. ഇതിനിടെയായിരുന്നു ഫ്ലെക്സിന്റെ വരവ്. ഇനി കാര്യമില്ലെന്നു പറഞ്ഞ് അന്ന് ഒപ്പമുണ്ടായിരുന്ന പലരും ചിത്രകലയെ ഉപേക്ഷിച്ചു. മറ്റു ജോലികൾക്കു പോയി. അപ്പോഴും കലയെയും വരയെയും കണ്ണൻ ചേർത്തു പിടിച്ചു.

സ്പൈനൽ ഇൻജുറീസ് സെന്ററിലെ സ്റ്റാഫ് നഴ്സായ രമ്യയുമായുള്ള വിവാഹശേഷം 2013ലാണു തലസ്ഥാന നഗരത്തിലെത്തിയത്. തുടക്കത്തിൽ പുസ്തകങ്ങൾക്കായി ചിത്രങ്ങൾ വരച്ചാണ് ഡൽഹി ജീവിതം ആരംഭിച്ചത്. ചുരുങ്ങിയ കാലയളവിൽ തന്റെ പ്രാഗല്ഭ്യം തെളിയിക്കാൻ കണ്ണനു സാധിച്ചു.തമിഴ് ക്ഷേത്രാചാരപ്രകാരം പീതംപുരയിൽ നിർമിച്ച മാരിയമ്മൻ കോവിലിൽ പകർത്തിയ പഞ്ചവർണം പെയിന്റിങ് ശ്രദ്ധേയമായി. ഓൾഡ് ഡൽഹിയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ദിഗംബർ ലാൽ ജെയിൻ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ ജോലികളിലും പ്രവർത്തിച്ചു.

വികാസ്പുരി കേരള സ്കൂളിലെ ചുമരിൽ നിറഞ്ഞുനിൽക്കുന്ന സാഹിത്യകാരന്മാരുടെയും സ്വാതന്ത്രസമരസേനാനികളുടെയും ചിത്രങ്ങളിൽ കാണാം കണ്ണന്റെ വരത്തിളക്കം. സ്കൂളിന്റെ തൂണിൽ 22 അടി നീളത്തിൽ മഹാത്മാഗാന്ധിയെയും സ്വാമി വിവേകാനന്ദനെയുമെല്ലാം വരച്ചു ചേർത്തു. എഴുത്തച്ഛനും ചെറുശ്ശേരിയും കുഞ്ചൻ നമ്പ്യാരുമെല്ലാം കണ്ണന്റെ ചിത്രങ്ങളിലൂടെ സ്കൂളിൽ ജീവിക്കുന്നു.പഞ്ചവാദ്യത്തിൽ പാലപ്പുറം വിജയന്റെ കീഴിൽ തിമില അഭ്യസിച്ച മണികണ്ഠൻ ഡൽഹിയിൽ ചെറുതാഴം കുഞ്ഞിരാമൻ മാരാരുടെ കീഴിൽ ചെണ്ടയും അഭ്യസിച്ചു. ഇപ്പോൾ അദ്ദേഹത്തിനൊപ്പം മേളങ്ങളിൽ സജീവം. മലയാളം, തെലുങ്ക് സിനിമകളിലും വേഷമിട്ടിട്ടുണ്ട്. 

അലിഭായ്, സഹസ്രം എന്നീ ചിത്രങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റായി പ്രവർത്തിച്ചു. ഗ്രാഫിക്സ് ഡിസൈൻ ഉൾപ്പെടെയുള്ള ജോലികൾ ചെയ്യാറുണ്ടെങ്കിലും ബ്രഷും പെയിന്റുമായി വരയ്ക്കാൻ തന്നെയാണ് തനിക്കേറെ ഇഷ്ടമെന്നു കണ്ണൻ പറയുന്നു. ‘ചിത്രരചന പഠിച്ചിട്ടില്ല. മനസ്സിൽ തെളിയുന്ന രൂപം വരയ്ക്കാൻ ഏറെ ഉചിതം പഴയ രീതി തന്നെയാണ്’ കണ്ണൻ പറയുന്നു. അനുഭവമാണു തന്റെ കലയെന്നും ഇദ്ദേഹത്തിന്റെ വാക്കുകൾ. അരുന്ധതി, ആദിശേഷൻ എന്നിവരാണു മക്കൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com