ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യതലസ്ഥാനത്തെ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഗുരുഗ്രാമിൽ ഡൽഹി മെട്രോ വിപുലപ്പെടുത്താൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഹുഡ സിറ്റി സെന്റർ മുതൽ ഓൾഡ് ഗുരുഗ്രാമിലൂടെ സൈബർ സിറ്റി വരെ 28.5 കിലോമീറ്റർ കൂടി മെട്രോ സർവീസ് ഏർപ്പെടുത്തും. പൂർണമായും എലിവേറ്റഡ് ലൈനായിരിക്കും ഇത്.

1.5 കിലോമീറ്റർ ദ്വാരക അതിവേഗ പാതയിലേക്കുള്ള ഇടനാഴി കൂടി ഇതിന്റെ ഭാഗമാവും. ബസായ് വില്ലേജ് മെട്രോ യാർഡിലേക്കാവും ഇത് കണക്റ്റ് ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു. 26 സ്റ്റേഷനുകൾ ഹുഡ സിറ്റി സെന്റർ– സൈബർ സിറ്റി റൂട്ടിലുണ്ടാകും. ഒരു സ്റ്റേഷൻ ദ്വാരക എക്സ്പ്രസ് വേ–ബസായ് വില്ലേജ് ഇടനാഴി റൂട്ടിലുണ്ടാകും.1435 മില്ലിമീറ്റർ (5 അടി 8.5 ഇഞ്ച്) സ്റ്റാൻഡേഡ് ഗേജ് പാതയായിരിക്കും നിർമിക്കുക. പദ്ധതിയുടെ ആകെ ചെലവ് 5452 കോടി രൂപയാണ്. 

അനുമതി ലഭിച്ചാൽ നാലു വർഷത്തിനകം പദ്ധതി പൂർത്തിയാക്കും. ഹരിയാന മാസ് റാപ്പിഡ് ട്രാൻസ്പോർട്ട് കോർപറേഷനാണ് (എച്ച്എംആർടിസി) പദ്ധതിയുടെ നടത്തിപ്പു ചുമതല.അനുമതി ഉത്തരവ് പുറപ്പെടുവിച്ചശേഷം, ഇത് കേന്ദ്രസർക്കാരിന്റെയും ഹരിയാന സർക്കാരിന്റെയും 50:50 പ്രത്യേക ദൗത്യ സംവിധാനമായി (സ്പെഷൽ പർപ്പസ് വെഹിക്കിൾ) ആയി സജ്ജീകരിക്കും.ഓൾഡ് ഗുരുഗ്രാമിൽ ഇതുവരെ മെട്രോപ്പാതയില്ല.

ന്യൂ ഗുരുഗ്രാമിനെ ഓൾഡ് ഗുരുഗ്രാമുമായി ബന്ധിപ്പിക്കും എന്നതാണ് ഈ പാതയുടെ പ്രധാന സവിശേഷത. ഈ ശൃംഖലയെ റെയിൽവേ സ്റ്റേഷനുമായും ബന്ധിപ്പിക്കും. അടുത്ത ഘട്ടത്തിൽ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളവുമായി ബന്ധിപ്പിക്കും.പദ്ധതിച്ചെലവായ 5,452 കോടിയിൽ 896.19 കോടി രൂപ കേന്ദ്രസർക്കാർ വിഹിതമായിരിക്കും. 1,432.49 കോടി രൂപ ഹരിയാന സർക്കാർ വിഹിതം. 300 കോടി രൂപ മേഖലയിലെ തദ്ദേശസ്ഥാപനങ്ങളുടെ വിഹിതവും. ബാക്കി തുക യൂറോപ്യൻ ഇൻവെസ്റ്റ്മെന്റ് ബോർഡ് (ഇഐബി), ലോകബാങ്ക് എന്നിവയുടെ വായ്പയായിരിക്കും.

യെലോ ലൈനുമായി ബന്ധിപ്പിക്കും

നിർദിഷ്ടപാത ഗുരുഗ്രാം സെക്ടർ 5ൽ റെയിൽവേ സ്റ്റേഷനുമായും സൈബർ ഹബ്ബിൽ ഗുരുഗ്രാം റാപിഡ് മെട്രോയുമായും ബന്ധിപ്പിക്കും. ഹുഡ സിറ്റി സെന്ററിൽ ഡൽഹി മെട്രോയുടെ യെലോ ലൈനുമായും ബന്ധിപ്പിക്കും.

പുതിയ പാതയിൽ പ്രതീക്ഷിക്കുന്ന യാത്രികരുടെ എണ്ണം

2026– 5.34 ലക്ഷം

2031– 7.26 ലക്ഷം

2041– 8.81 ലക്ഷം

2051– 10.70 ലക്ഷം

ലക്ഷ്യം സമഗ്രവികസനം

‘രാജ്യതലസ്ഥാന മേഖലയുടെ പുരോഗതിക്കു വഴിവയ്ക്കുന്ന തീരുമാനമാകും ഇത്. മേഖലയുടെ സാമ്പത്തിക പുരോഗതിയും ഇതിലൂടെ ലക്ഷ്യമിടുന്നു.’ - പീയൂഷ് ഗോയൽ, കേന്ദ്രമന്ത്രി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com