സിവിൽ സർവീസ് പരീക്ഷാ പരിശീലന കേന്ദ്രത്തിൽ വെള്ളംകയറി; 2 വിദ്യാർഥികൾ മുങ്ങിമരിച്ചു

Mail This Article
രാജേന്ദ്രനഗർ∙ വെസ്റ്റ് ഡൽഹിയിലെ രാജേന്ദ്ര നഗറിലെ സിവിൽ സർവീസ് പരീക്ഷാ പരിശീലന കേന്ദ്രത്തിൽ വെള്ളം കയറി 2 വിദ്യാർഥികൾ മുങ്ങി മരിച്ചു. ബഡാ ബസാറിലെ 11 ബി യിലെ റാവു ഐഎഎസ് സ്റ്റഡി സെന്ററിലെ വിദ്യാർഥികളാണ് മരിച്ചത്. കൂടുതൽ പേർ അകത്ത് കുടുങ്ങിക്കിടക്കുന്നുണ്ട് എന്ന സംശയത്തിൽ രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുകയാണ്. കാണാതായ കുട്ടികളുടെ മൊബൈൽ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും പൊലീസ് പറഞ്ഞു. മഴയെ തുടർന്ന് കെട്ടിടത്തിന്റെ ബേസ്മെന്റിൽ വെള്ളക്കെട്ട് ഉണ്ടായതാണ് അപകട കാരണം. രാത്രിയാണ് വിവരം ലഭിച്ചതെന്ന് ഡൽഹി ഫയർ സർവീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി. അപകടമുണ്ടായ സ്ഥലത്ത് എംഎൽഎ ദുർഗേഷ് പാഠക്കും മേയർ ഷെല്ലി ഒബ്രോയിയും ഉണ്ടെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും മന്ത്രി അതിഷി പറഞ്ഞു. പിഡബ്ല്യുഡിയുടെ വലിയ പമ്പുകൾ കൊണ്ട് വന്നു വെള്ളം നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നു. ബിജെപി എംപി ബാസുരി സ്വരാജും സ്ഥലത്തുണ്ട്. ബേസ്‌മെന്റ് പൂർണമായും വെള്ളത്തിനടിയിലാണ്. വെളിച്ചം ഇല്ലാത്തതും രക്ഷാപ്രവർത്തനത്തിന് തടസ്സമാണ്.
മഴയെ തുടർന്ന് വൈകിട്ട് 7 ന് ശേഷമാണ് ബേസ്‌മെന്റിൽ വെള്ളക്കെട്ട് ഉണ്ടായതെന്ന് ഡിസിപി ഹർഷവർധൻ പറഞ്ഞു. ഇടുങ്ങിയ വഴി ആയതിനാൽ കുട്ടികൾ അകത്തു കുടുങ്ങിപ്പോകുകയായിരുന്നു. സംഭവത്തെ മജിസ്ട്രേട്ട് തല അന്വേഷണത്തിന് മന്ത്രി അതിഷി നിർദേശം നൽകി. 24 മണിക്കൂറിനുള്ളിൽ അപകടത്തെ കുറിച്ച് റിപോർട്ട് നൽകാൻ മന്ത്രി അതിഷി ചീഫ് സെക്രട്ടറി നരേഷ് കുമാറിനും നിർദേശം നൽകി കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. ഇവിടെ കോച്ചിങ് സെന്ററുകളിൽ ഒരു സുരക്ഷയും ഇല്ലാതെയാണ് വിദ്യാർഥികളെ താമസിപ്പിക്കുന്നത് എന്ന് പരിസരവാസികൾ പറഞ്ഞു.
ഡൽഹി ഫയർ സർവീസിന്റെ എൻഒസി പോലും ഇല്ലാതെയാണ് പല സ്ഥാപനങ്ങളും ഹോസ്റ്റലുകൾ നടത്തുന്നതെന്ന് നേരത്തെയും പരാതികളുണ്ട്. അപകടം കേജ്‌രിവാൾ സർക്കാരിന്റെ വീഴ്ച ആണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. പലതവണ പ്രദേശവാസികൾ ആവശ്യപ്പെട്ടിട്ടും ഈ ഭാഗത്തെ കാനകൾ വൃത്തിയാക്കാൻ എംഎൽഎ സന്ദീപ് പാഠക് നടപടി എടുത്തില്ല. മഴ ശക്തമായപ്പോൾ കാനകൾ നിറഞ്ഞ് ഒഴുകിയതാണ് വെള്ളക്കെട്ടിന് കാരണമെന്ന് സ്ഥലത്തെത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് വീരേന്ദ്ര സച്ച് ദേവ പറഞ്ഞു.