കോച്ചിങ് സെന്ററിലെ അപകടം 2 ഉദ്യോഗസ്ഥർക്കെതിരെ നടപടി; വടിയെടുത്ത് എംസിഡി

Mail This Article
ന്യൂഡൽഹി∙ രജീന്ദർ നഗർ കോച്ചിങ് സെന്ററിലെ അപകടവുമായി ബന്ധപ്പെട്ട് ഡൽഹി മുനിസിപ്പൽ കോർപറേഷൻ(എംസിഡി) 2 ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തു. ജൂനിയർ എൻജിനീയർ വിനയ് മിത്തലിനെ സർവീസിൽ നിന്നു പിരിച്ചുവിട്ടു. അസിസ്റ്റന്റ് എൻജിനീയർ വിശ്രം മീണയെ സസ്പെൻഡ് ചെയ്തെന്നും എംസിഡി കമ്മിഷണർ അശ്വനി കുമാർ പറഞ്ഞു. നടപടി നേരിട്ട ഉദ്യോഗസ്ഥർ എംസിഡി കരോൾബാഗ് സോണിലെ അറ്റകുറ്റപ്പണികളുടെ ചുമതലയുള്ളവരാണ്.
എംസിഡിയുടെ ചട്ടങ്ങൾ ലംഘിച്ചാണു റാവൂസ് ഐഎഎസ് സ്റ്റഡി സർക്കിളിന്റെ കെട്ടിടം നിർമിച്ചിരിക്കുന്നത്. വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ അപകടം നടന്ന ബേസ്മെന്റിൽ ലൈബ്രറിയോ റീഡിങ് റൂമോ പ്രവർത്തിക്കാൻ അനുമതിയില്ലായിരുന്നെന്നും എംസിഡി വ്യക്തമാക്കി.
മഴവെള്ളം ഉൾപ്പെടെ ഒഴുകിപ്പോകാനുള്ള കാനയ്ക്കു മീതെ പൊതുസ്ഥലം കയ്യേറിയാണു കെട്ടിടം നിർമിച്ചിരിക്കുന്നത്. അതിനാൽ ഈ കാനകൾ വൃത്തിയാക്കാനോ അറ്റകുറ്റപ്പണി നടത്താനോ സാധ്യമല്ലെന്നാണ് എംസിഡി പറയുന്നത്. കാനയുടെ സൈഡ്ഭിത്തി തകർന്നാണ് കെട്ടിടത്തിന്റെ ബേസ്മെന്റിലേക്ക് വെള്ളമിരച്ചെത്തിയത്. പ്രദേശത്തെ മഴവെള്ളം വലിയ യമുനാ നദിയുമായി ബന്ധിപ്പിച്ചിരിക്കുന്ന വലിയ കനാലുകളിലേക്കെത്തുന്നത് ഈ കാനകളിലൂടെയാണ്.
അടച്ചുപൂട്ടി
കരോൾബാഗ് മേഖലയിൽ 13 അനധികൃത കോച്ചിങ് സെന്ററുകൾ ഇന്നലെ എംസിഡി അടച്ചുപൂട്ടി. ഐഎഎസ് ഗുരുകുലം, ചഹൽ അക്കാഡമി, പ്ലൂട്ടസ് അക്കാദമി, സായി ട്രേഡിങ്, ഐഎഎസ് സേതു, ടോപ്പേഴ്സ് അക്കാദമി, ദൈനിക് സംവാദ്, സിവിൽ ഡെയ്‌ലി ഐഎഎസ്, കരിയർ പവർ, 99 നോട്സ്, വിദ്യ ഗുരു, ഗൈഡൻസ് ഐഎഎസ്, ഈസി ഫോർ ഐഎഎസ് എന്നീ കോച്ചിങ് സെന്ററുകളാണ് അടച്ചുപൂട്ടിയത്. ഈ സ്ഥാപനങ്ങളെല്ലാം തന്നെ കെട്ടിടങ്ങളുടെ ബേസ്മെന്റുകളിലാണു പ്രവർത്തിച്ചിരുന്നത്. ചട്ടം ലംഘിച്ചു പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകിയെന്നും എംസിഡി അറിയിച്ചു. അപകടമുണ്ടായ റാവൂസ് ഐഎഎസ് സ്റ്റഡി സർക്കിൾ ഞായറാഴ്ച തന്നെ പൊലീസ് പൊലീസ് പൂട്ടി സീൽ ചെയ്തിരുന്നു.
ഒഴിപ്പിച്ചു തുടങ്ങി
ഓൾഡ് രജീന്ദർ നഗറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്. രാവിലെ ബുൾഡോസറുകൾ സ്ഥലത്തെത്തി. കാനകയ്യേറി പാർക്കിങ് സ്ഥലവും മറ്റും നിർമിച്ചതിനാൽ ഇത് വൃത്തിയാക്കാൻ കഴിയുന്നില്ല. സൈഡ് ഭിത്തികൾക്ക് പൊട്ടലുണ്ടായാലും മനസ്സിലാക്കാൻ കഴിയില്ല. മഴക്കാലത്ത് വെള്ളം കുത്തിയൊഴുകുമ്പോൾ ഇതു തകരുമെന്നും എംസിസിഡി കമ്മിഷണർ പറഞ്ഞു.
ചട്ടവിരുദ്ധം
കഴിഞ്ഞ ജൂണിൽ മുഖർജി നഗറിലെ കോച്ചിങ് സെന്ററിൽ തീപിടിത്തമുണ്ടായി 61 പേർക്ക് പരുക്കേറ്റതിനു പിന്നാലെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. 583 കോച്ചിങ് സെന്ററുകളിൽ 67 എണ്ണത്തിനു മാത്രമാണ് ഫയർ സർവീസിന്റെ എൻഒസി ഉള്ളതെന്നാണ് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയത്.
461 കോച്ചിങ് സെന്ററുകളിൽ പരിശോധന നടത്തിയതിൽ 90 ശതമാനം സ്ഥാപനങ്ങളും ചട്ടം ലംഘിച്ചാണു പ്രവർത്തിക്കുന്നതെന്നാണു ഡൽഹി ഫയർ സർവീസ് നൽകിയ റിപ്പോർട്ട്. തുടർന്നാണ് 2021ലെ ഡൽഹി മാസ്റ്റർപ്ലാനിൽ നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാത്ത കോച്ചിങ് സെന്ററുകൾ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി നിർദേശിച്ചത്.
ബഹളത്തിൽ മുങ്ങി കോർപറേഷൻ യോഗം
ന്യൂഡൽഹി ∙ സിവിൽ സർവീസ് കോച്ചിങ് സെന്ററിൽ 3 വിദ്യാർഥികൾ മരിച്ച സംഭവത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ മുനിസിപ്പൽ കോർപറേഷൻ യോഗം സ്തംഭിച്ചു. ബിജെപി, കോൺഗ്രസ് കൗൺസിലർമാർ ആം ആദ്മി പാർട്ടിക്കെതിരെ മുദ്രാവാക്യം വിളിച്ചും പോസ്റ്ററുകൾ ഉയർത്തിയും നടുത്തളത്തിലിറങ്ങി. നടപടികളിലേക്കു കടക്കുന്നതിനു മുൻപു ബഹളം രൂക്ഷമായതോടെ മേയർ ഷെല്ലി ഒബ്റോയ് യോഗം പിരിച്ചുവിട്ടു.
എന്നാൽ, യോഗം തുടരണമെന്ന് ആവശ്യപ്പെട്ട ബിജെപി കൗൺസിലർമാർ നാലാം നിലയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അപകടത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി മേയറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേർന്നു. ഡൽഹി ജലബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും പൊതുമരാമത്തുവകുപ്പ് ചീഫ് സെക്രട്ടറിയും യോഗത്തിൽ പങ്കെടുത്തു. പിന്നാലെ 2 ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തു.