കൈ കുളത്തിൽ കണ്ടെത്തിയ സംഭവം; ദുരൂഹത ഒഴിയാതെ മൂന്നാം ദിവസവും
Mail This Article
ചിറ്റൂർ ∙ അപകടത്തിൽപ്പെട്ട യുവാവിന്റെ കൈ കുളത്തിൽ കണ്ടെത്തിയ സംഭവത്തിൽ 3 ദിവസം പിന്നിട്ടിട്ടും ദുരൂഹത ഒഴിയുന്നില്ല. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ മൊഴിയെടുക്കാനാവാത്തതിനാലാണ് സംഭവത്തിന്റെ സത്യാവസ്ഥ അറിയാൻ വൈകുന്നതെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ 10നു രാത്രി 12നാണ് പൊൽപ്പുള്ളി വേർകോലി പള്ളിപ്പുറം കെ.മോഹനനെ (38) മരുതംപള്ളത്ത് വച്ച് അപകടത്തിൽ പരുക്കേറ്റ നിലയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. സംഭവ സമയത്ത് മോഹനന്റെ വലതുകൈ മുറിഞ്ഞുപോയതായി ശ്രദ്ധയിൽപ്പെട്ടെങ്കിലും സമീപത്തെങ്ങും കൈ കണ്ടെത്താനായില്ല. അടുത്ത ദിവസമാണ് അരക്കിലോമീറ്റർ അകലെയുള്ള കുളത്തിൽ നിന്ന് പൊലീസ് കൈ കണ്ടെടുത്തത്. തമിഴ്നാട് കോയമ്പത്തൂരിൽ വർക്‌ഷോപ്പിലാണ് മോഹനൻ ജോലി ചെയ്തിരുന്നത്. ആഴ്ചയിൽ ഒരിക്കലാണ് വീട്ടിലേക്കു വരാറുള്ളതെന്നും പൊലീസ് പറഞ്ഞു.
∙ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണോ മനഃപൂർവം ആക്രമിച്ചപ്പോഴാണോ കൈ മുറിഞ്ഞതെന്ന കാര്യങ്ങൾ അന്വേഷിച്ചു വരികയാണ്. കൂടുതൽ വ്യക്തത ലഭിക്കണമെങ്കിൽ മോഹനന്റെ മൊഴി രേഖപ്പെടുത്തണം. - കെ.വി.സുധീഷ്കുമാർ, എസ്ഐ