പകിട പകിട പന്ത്രണ്ട്... കൂടല്ലൂർ ഗ്രാമവും നിളയോരവും പകിടകളിക്ക് ഒരുങ്ങി
Mail This Article
കുമരനെല്ലൂർ ∙ കൂടല്ലൂർ ഗ്രാമവും നിളയോരവും വീണ്ടുമൊരു പകിടകളി ആരവത്തിലമരുകയാണ്. എം.ടി. കഥകളിലൂടെ ലോകമറിഞ്ഞ കൂടല്ലൂരിലെ പകിടകളിയിലെ അതികായൻ കോന്തുനായരുൾപ്പടെ എണ്ണമറ്റ പകിട കളിക്കാർക്ക് ജന്മം നൽകിയ നാടാണ് കൂടല്ലൂർ. നാടിന്റെ പേരും പെരുമയും നിലനിർത്താൻ പുതുതലമുറയ്ക്കും കഴിയുമെന്ന് ഒരിക്കൽകൂടി ഓർമ പ്പെടുത്താനും കൂടി ഉതകുന്നതാകും ഈ മത്സരം.
ഗ്രാമങ്ങളിലെ കലയും വിനോദവും എല്ലാം ചേർന്നതാണ് പകിട കളി. തഞ്ചത്തിൽ പകിട കറക്കി പറഞ്ഞ എണ്ണം വരുത്താൻ കഴിയുന്ന കളിക്കാർ കൂടല്ലൂരിൽ നിരവധിയുണ്ട്. നാലു കൊമ്പുകളിൽ ആയി 96 കളങ്ങളിൽ ആണ് മൽസരം. ഒരു കളിയുടെ വിജയം അറിയാൻ ചിലപ്പോൾ ദിവസങ്ങൾ തന്നെ വേണ്ടിവരും. മുക്കോല, തിരുനാവായ, പട്ടാമ്പി, ഷൊർണൂർ, കുമ്പിടി എന്നിവിടങ്ങളിലെല്ലാം മത്സരത്തിനു പോയി തോൽവി അറിയാത്ത വിജയശ്രീ ലളിതരായെത്തിയ പഴമാക്കരുടെ കഥകൾ കൂടല്ലൂർ ഇന്നും നെഞ്ചേറ്റുന്നു. ആ വിജയാരവം അവർക്കു സമ്മാനിച്ച കൊടികുന്നത്ത് അമ്മയേയും കോട്ടപ്പുറം തങ്ങളേയയും സ്മരിച്ചുകൊണ്ട് തന്നെ.
കൂടല്ലൂർ തൃത്താല റോഡരികിലെ ഗുരുതിപ്പറമ്പിനു സമീപമാണ് മത്സരം വിവിധ പ്രദേശങ്ങളിൽ നിന്നായി 64 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുക. അടൂർ ഗോപാലകൃഷ്ണൻ ചൊവ്വാ വൈകിട്ട് ഉദ്ഘാടനം ചെയ്യും.