‘ഇളനീർ ലോക്കർ’
Mail This Article
പാലക്കാട് ∙ ചെക്പോസ്റ്റുകളിൽ ‘മാമൂൽ’ ഒളിപ്പിക്കാൻ പുതുവഴികളുമായി കൈക്കൂലിക്കാരായ ഉദ്യോഗസ്ഥർ. ഇതുവരെ ഓഫിസുകളിലെ ഫയലുകൾക്കിടയിലും ഷെൽഫുകളിലും മറ്റുമാണു മാമൂൽ പണം ഒളിപ്പിച്ചിരുന്നതെങ്കിൽ ഇപ്പോൾ ഉണങ്ങിയ ഇളനീർത്തൊണ്ടിനുള്ളിലും ഓഫിസിനു സമീപം മണ്ണിൽ കുഴിച്ചിട്ടും പണം സൂക്ഷിക്കുന്നതായി സൂചന.
വിജിലൻസ് പരിശോധന തുടർച്ചയായതോടെയാണു മാറ്റം. കഴിഞ്ഞ ദിവസം രാത്രി ഗോവിന്ദാപുരം ചെക്പോസ്റ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ചെക്പോസ്റ്റിനു സമീപം കൂട്ടിയിട്ട കരിക്കിൻ തൊണ്ടിൽ സൂക്ഷിച്ച പണം കണ്ടെത്തിയിരുന്നു. വേഷം മാറിയെത്തിയ വിജിലൻസ് സംഘം രാത്രി 8 മുതൽ 11 വരെ പരിസരം നിരീക്ഷിച്ച ശേഷം ഉദ്യോഗസ്ഥന്റെ കയ്യിൽ നിന്നു കണക്കിൽപെടാത്ത 1000 രൂപ പിടികൂടി.
തുടർന്നു നടത്തിയ പരിശോധനയിലാണ് ഓഫിസിനു സമീപം മണ്ണിൽ കുഴിച്ചിട്ട പണവും കരിക്കിൻ തൊണ്ടിനുള്ളിലെ പണവും പിടികൂടിയത്. 4 മണിക്കൂറിനുള്ളിൽ കണ്ടെത്തിയത് കണക്കിൽപെടാത്ത 8000 രൂപ പാലക്കാട് വിജിലൻസ് സിഐ പി. ജോൺ, എസ്ഐമാരായ പി. ജയശങ്കർ, എം. മണികണ്ഠൻ, എഎസ്ഐ അബ്ദുൽ സലിം, സുധീർ മൈലാടി, പി.ആർ. രമേഷ് എന്നിവരും ജില്ലാ ലേബർ ഓഫിസർ രാമകൃഷ്ണനും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. ചെക്പോസ്റ്റിൽ നിന്നു കണ്ടെടുത്ത പണം ട്രഷറിയിൽ അടയ്ക്കുമെന്നും റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്കു കൈമാറുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.