‘ആഗ്രഹ സാഫല്യം’ ; മോയൻസിന് ലഭിച്ചത് 7 ലക്ഷത്തിന്റെ എൻഡോവ്മെന്റ്
Mail This Article
പാലക്കാട് ∙ പഠനത്തിൽ മിടുമിടുക്കരായ വിദ്യാർഥിനികളെ സഹായിക്കണമെന്ന പിതാവിന്റെ ആഗ്രഹം പ്രാവർത്തികമാക്കാൻ മകൻ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ സ്കൂളിനു സമ്മാനിച്ചത് 7 ലക്ഷം രൂപ. ഇതോടൊപ്പം സ്കൂൾ ശതാബ്ദി കമ്മിറ്റിയും വിദ്യാലയത്തിനു 2 ലക്ഷം രൂപ നൽകി. പഠനത്തിനും പാഠ്യേതര പ്രവർത്തനങ്ങളിലും മുന്നിൽ നിൽക്കുന്ന ഗവ.മോയൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനാണ് വിദ്യാഭ്യാസ പ്രോത്സാഹന എൻഡോവ്മെന്റായി 9 ലക്ഷം രൂപ ലഭിച്ചത്.
ഉയർന്ന തുക ലഭിച്ചതോടെ സ്കൂളിൽ നിന്ന് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ സമ്പൂർണ എ പ്ലസ് നേടുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഈ അധ്യയന വർഷം മുതൽ എൻഡോവ്മെന്റ് നൽകാനും തീരുമാനമായി. പ്ലസ്ടു വിജയശതമാനം ഉയർത്താനുള്ള ഒരുക്കം 2020 പദ്ധതിക്കും തുടക്കമായി.പരീക്ഷയിൽ മികച്ച വിജയം നേടുന്ന ഹയർസെക്കൻഡറി വിദ്യാർഥിനികൾക്കുള്ള പി.കെ. കൈമൾ എൻഡോവ്മെന്റ് തുകയായ 7 ലക്ഷം രൂപ അദ്ദേഹത്തിന്റെ മകനും പ്രിയദർശിനി തിയറ്റർ ഗ്രൂപ്പ് ഉടമയുമായ കെ. നന്ദകുമാർ സ്കൂൾ പിടിഎയ്ക്കു കൈമാറി.
ശതാബ്ദി ആഘോഷിച്ച സ്കൂളിന്റെ ശതാബ്ദി എൻഡോവ്മെന്റ് തുകയായ 2 ലക്ഷം രൂപയുടെ ചെക്കും ഇതോടൊപ്പം പ്രിൻസിപ്പൽ പി.അനിൽ പിടിഎയ്ക്കു കൈമാറി. തുക 10 വർഷത്തേക്കു ബാങ്കിൽ നിക്ഷേപിച്ച് ഇതിൽ നിന്നുള്ള പലിശയിൽ നിന്നാണ് എൻഡോവ്മെന്റ് നൽകുക.പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ നിർവഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എൻ.സുഭദ്ര അധ്യക്ഷയായി. ക്യാംപ് കോ ഓർഡിനേറ്റർ എം.കെ.പ്രമോദ്, പിടിഎ പ്രസിഡന്റ് ജിസ ജോമോൻ, എംപിടിഎ പ്രസിഡന്റ് സുമതി സുരേഷ്, നസീമ ജാഫർ, പ്രധാനാധ്യാപകൻ കെ.ശിവദാസൻ, അധ്യാപിക യു.കെ. ലത എന്നിവർ പ്രസംഗിച്ചു.