വേനൽ കടുത്തതോടെ പുഴകൾ വറ്റുന്നു; ശുദ്ധജല പദ്ധതികളെ ബാധിക്കും
Mail This Article
പാലക്കാട് ∙ വേനലിനു കാഠിന്യമേറിയതോടെ ജില്ലയിൽ പലഭാഗങ്ങളിലും ശുദ്ധജല പ്രശ്നം രൂക്ഷം. അണക്കെട്ടുകൾ ഒഴികെ പുഴകൾ, കുളം, കനാൽ, കിണർ എന്നിവിടങ്ങളിൽ വെള്ളത്തിന്റെ അളവു ക്രമാതീതമായി കുറയാൻ തുടങ്ങി. ഉള്ള വെള്ളം കൃത്യമായി ഉപയോഗിച്ചും പുനരുപയോഗ സാധ്യതകൾ പ്രയോജനപ്പെടുത്തിയും ക്ഷാമം ഒരു പരിധിവരെ തടയാം.ജില്ലയുടെ ചിറ്റൂർ, അട്ടപ്പാടി അതിർത്തി മേഖലകളിലാണ് ഇക്കുറിയും ക്ഷാമം ഉണ്ടാകാൻ സാധ്യതയെന്ന് അധികൃതർ പറയുന്നു.
അണക്കെട്ടുകൾ
ജില്ലയിലെ മലമ്പുഴ, വാളയാർ, പോത്തുണ്ടി, ചുള്ളിയാർ, മീങ്കര, കാഞ്ഞിരപ്പുഴ, മംഗലംഡാം തുടങ്ങിയ അണക്കെട്ടുകളിൽ ഇപ്പോൾ ആവശ്യത്തിനു വെള്ളം ഉണ്ടെന്ന് അധികൃതർ പറഞ്ഞു. എങ്കിലും കൃഷിക്കും കുടിക്കാനും വെള്ളം ഉപയോഗിക്കേണ്ടതിനാൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സംഭരണത്തിൽ കുറവുണ്ടാകും. ജില്ലയിലെ ഡാമുകളിൽ മുൻ വർഷത്തെ അപേക്ഷിച്ചു സംഭരണം കൂടുതലുണ്ടെങ്കിലും ഉപയോഗത്തിൽ കാര്യക്ഷമത വേണം.
പുഴകൾ
പുഴകളിൽ നീരൊഴുക്കു കുറഞ്ഞു തുടങ്ങി. ഭാരതപ്പുഴ, ഗായത്രിപ്പുഴ, കുന്തിപ്പുഴ, ചിറ്റൂർ പുഴ എന്നിവിടങ്ങളിലെല്ലാം ഒഴുക്കു കുറഞ്ഞതു വരും മാസങ്ങളിൽ ശുദ്ധജല വിതരണ പദ്ധതികളെ പ്രതികൂലമായി ബാധിക്കും. പുഴകളിൽ പല ഭാഗത്തും ചെക് ഡാമുകളിൽ വെള്ളം ശേഖരിച്ചിട്ടുണ്ട്. ഒട്ടേറെ ശുദ്ധജല പദ്ധതികളും ഈ പുഴകളെ ആശ്രയിച്ചാണ്. കിണറുകളിലും കുഴൽക്കിണറുകളിലും വെള്ളം താഴ്ന്നു തുടങ്ങി.