പട്ടാമ്പിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 38 പേർക്ക് പരുക്ക്
Mail This Article
പട്ടാമ്പി ∙ ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു 38 പേർക്കു പരുക്കേറ്റു. സാരമായി പരുക്കേറ്റ 8 പേർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. മറ്റു യാത്രക്കാർക്കു പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ജീവനക്കാരടക്കം ബസിൽ 41 പേർ ഉണ്ടായിരുന്നു. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിനിയുടെയും നിലമ്പൂർ വഴിക്കടവ് സ്വദേശിയുടെയും വിവാഹത്തിൽ പങ്കെടുക്കാൻ നെയ്യാറ്റിൻകരയിൽനിന്നു നിലമ്പൂർ വഴിക്കടവിലേക്കു പോയവർ സഞ്ചരിച്ച ബസാണ് ഇന്നലെ പുലർച്ചെ 4നു പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിനു സമീപം തെക്കുമുറി വളവിൽ നിയന്ത്രണംവിട്ടു മറിഞ്ഞത്.
ബസ് മറിഞ്ഞയുടൻ പരുക്കേറ്റവരെയെല്ലാം ആശുപത്രിയിലേക്കു മാറ്റി. അടുത്തിടെ നവീകരണം പൂർത്തിയായ പട്ടാമ്പി– പുലാമന്തോൾ റോഡിലാണ് അപകടം. ബസ് അമിത വേഗത്തിലായിരുന്നില്ലെന്നും തൃശൂരിൽനിന്നു ഡ്രൈവർ മാറി കയറിയതിനാൽ ഉറങ്ങാനിടയില്ലെന്നും യാത്രക്കാർ പറഞ്ഞു. ഡ്രൈവർക്ക് റോഡ് പരിചയമില്ലാത്തതിനാൽ വളവ് ശ്രദ്ധയിൽപ്പെടാതെ തിരിക്കുമ്പോൾ നിയന്ത്രണംവിട്ടതാകമെന്നും യാത്രക്കാർ പറഞ്ഞു.
അപകടം നടന്നയുടൻ ബസ് ഉടമകളുടെ അസോസിയേഷൻ ഇടപെട്ടു ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തി അപകടസ്ഥലത്തുനിന്നു മാറ്റി.സാരമായി പരുക്കേറ്റവർ: തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശികളായ അമ്മാട്ടുകോണം സുരേന്ദ്രൻ (62), മാരായമറ്റം തോപ്പിൽ വീട്ടിൽ സത്യദാസിന്റെ ഭാര്യ സുലോചന (55), നന്ദുർക്കര ഭവനിൽ സക്കായിയുടെ ഭാര്യ അമ്മിണി (45), മക്കൾ രാഹുൽ (19), രാഖി (23). ക്രിസ്തുരാജ് (58), ഭാര്യ മേരി (52), സായി ടോൺ ആർമി ഹെഡ് കോട്ടജ് ഇമ്മാനുവേലിന്റെ ഭാര്യ റെയ്‌ച്ചൽ (62). ഇവർ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.