ADVERTISEMENT

വാളയാർ ∙ കൊച്ചി– സേലം ദേശീയപാതയിൽ അവിനാശിയിലേതുൾപ്പെടെ കഴിഞ്ഞ ഒന്നര വർഷത്തിനിടെ കണ്ടെയ്നർ ലോറികൾ എടുത്തത് 33 ജീവനുകൾ. ഈ ദേശീയപാതയിൽ തമിഴ്നാട് ഭാഗത്താണ് അപകടങ്ങളിലേറെയും. ദേശീയപാതയിൽ മരണപ്പാച്ചിൽ പായുന്ന കണ്ടെയ്നർ വാഹനങ്ങൾ പരിശോധിക്കാൻ നിയമവും സംവിധാനങ്ങളുമില്ല. കണ്ടെയനർ വാഹനങ്ങൾ ചെക്പോസ്റ്റുകളിൽ പരിശോധിക്കാൻ നിയമം അനുവദിക്കുന്നില്ല. മോട്ടർ വാഹന ചെക്പോസ്റ്റിൽ പേപ്പർ വെരിഫിക്കേഷനു മാത്രമായി മിനിറ്റുകൾ മാത്രമാണ് ഇവ നിർത്താറ്. പിന്നീട് എക്സൈസ് ചെക്പോസ്റ്റിലോ ജിഎസ്ടി വകുപ്പിന്റെ പരിശോധനയിലോ കണ്ടെയ്നർ വാഹനങ്ങൾ നിർത്തേണ്ടതില്ലെന്നാണു നിർദേശം.

കാരണമുണ്ട് പരിശോധന മാറ്റിയതിന്

മുൻ വർഷങ്ങളിൽ കണ്ടെയ്നർ വാഹനങ്ങൾ ചെക്പോസ്റ്റുകളിൽ പരിശോധിച്ചിരുന്നു. പരിശോധനയ്ക്കായി സമയം ചെലവഴിക്കേണ്ടി വരുമ്പോൾ കണ്ടെയ്നറിൽ കൊണ്ടുപോകുന്ന വസ്തുക്കൾ കേടു വരുന്നെന്ന കാരണം ചൂണ്ടിക്കാട്ടി ഈ പരിശോധന പിന്നീട് പൂർണമായി ഒഴിവാക്കി. ഇതിനാൽ തന്നെ വാഹനത്തിന്റെ ഫിറ്റ്നസ്, ഡ്രൈവറുടെ ഫിറ്റ്നസ്, കൊണ്ടുവരുന്ന സാധനങ്ങളുടെ അളവ്, തൂക്കം എന്നിവയും പരിശോധനയ്ക്കു വിധേയമാക്കാൻ സാധിച്ചിരുന്നില്ല. ഇത്തരത്തിൽ ഒരു വിധ പരിശോധനയും കൂടാതെയാണു കണ്ടെയ്നർ ലോറികൾ സർവീസ് നടത്തുന്നത്.

മുൻപ് പരിശോധന നടന്ന സമയത്ത് കണ്ടെയ്നർ വാഹങ്ങൾ കേന്ദ്രീകരിച്ചു നടന്ന ഒട്ടേറെ തട്ടിപ്പുകളും ലഹരി കടത്തുകളും പിടികൂടിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മാസങ്ങൾക്ക് മുൻപ് വാളയാർ എക്സൈസ് ചെക്പോസ്റ്റിനു സമീപം നിയന്ത്രണം വിട്ട കണ്ടെയ്നർ ഡിവൈഡർ ഇടിച്ചു തകർത്തിരുന്നു. ഇതിനു ദിവസങ്ങൾക്കു മുൻപ് കഞ്ചിക്കോട് ആശുപത്രി ജംക്‌ഷനിലും സമാനമായി അപകടം നടന്നു. ഈ 2 അപകടങ്ങൾക്കും കാരണം ഡ്രൈവർ ഉറങ്ങിയതാണെന്നു കണ്ടെത്തിയിരുന്നു. സമാന സാഹചര്യമാണ് അവിനാശി അപകടത്തിലുമുണ്ടായതെന്നു കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com