അപകടത്തിന്റെ അടയാളങ്ങൾ ബാക്കി; വാഹനത്തിരക്കിൽ അവിനാശി
Mail This Article
തിരുപ്പൂർ ∙ 19 പേരുടെ ജീവൻ പൊലിഞ്ഞ അപകടത്തിന്റെ ഞെട്ടലിൽ നിന്നു പതിയെ സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തുകയാണ് അവിനാശി. കൊച്ചി- സേലം ദേശീയപാത അവിനാശിയിൽ വ്യാഴാഴ്ച പുലർച്ചെയാണു കെഎസ്ആർടിസി വോൾവോ ബസിൽ കണ്ടെയ്‌നർ ലോറി ഇടിച്ചുകയറി 19 പേർ മരിച്ചത്. 25 പേർക്കു പരുക്കേറ്റു. ഇന്നലെ ഈ ഭാഗത്തു പതിവു ഗതാഗതത്തിരക്കു കാണാമായിരുന്നു.
അപകട സ്ഥലം സന്ദർശിക്കാനായി ഇന്നലെയും ഒട്ടേറെപ്പേർ എത്തിക്കൊണ്ടിരുന്നു. അപകടത്തിനു കാരണമായ കണ്ടെയ്‌നർ ലോറി സർവീസ് റോഡിന്റെ അരികിലേക്കു മാറ്റിയിട്ടിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബസിൽ നിന്നു റോഡരികിലെ ചാലിലേക്കു തെറിച്ചുവീണ സീറ്റുകളും കാണാമായിരുന്നു. പൂർണമായി തകർന്ന ബസിന്റെ അവശിഷ്ടങ്ങൾ ഇരുവശവും ക്രെയിൻ ഉപയോഗിച്ചു പൊക്കിയെടുത്തു കോയമ്പത്തൂർ ഭാഗത്തേക്ക് അരക്കിലോമീറ്റർ നീങ്ങിയുള്ള മേൽപാലത്തിന്റെ താഴെയുള്ള സർവീസ് റോഡിലേക്കു മാറ്റി. ബസിന്റെ തകർന്ന ഭാഗം ഷീറ്റുകൾ കൊണ്ടു മറച്ചിട്ടുണ്ട്.
അപകടം നടന്നു മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥലത്തു ഗതാഗതം പുനഃസ്ഥാപിച്ചിരുന്നു. ഗതാഗതം പൂർവസ്ഥിതിയിലായെങ്കിലും സുരക്ഷാ നടപടികളുടെ ഭാഗമായി സ്ഥലത്തു പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ചു കേട്ടറിഞ്ഞവർ ഇതുവഴി പോകുമ്പോൾ വാഹനങ്ങൾ നിർത്തിയും, പുറത്തിറങ്ങിയും ഫോട്ടോ എടുക്കുന്നതും മറ്റും ഗതാഗതക്കുരുക്കിനു കാരണമാകുമെന്നതിനാൽ പൊലീസ് ഇത്തരം പ്രവർത്തനങ്ങൾ തടയുന്നുണ്ട്.
വെങ്കിടേഷ്, വ്യാപാരി-
കഴിഞ്ഞ ദിവസം അപകടമുണ്ടായ സ്ഥലത്തിനു സമീപമാണു കഴിഞ്ഞ വർഷം ബസ് പാലത്തിൽ നിന്നു താഴേക്കു പതിച്ചത്. ഈ മേഖലയിൽ അപകടം പതിവാകുന്നത് ആശങ്കയ്ക്കിടയാക്കുന്നു. ശാസ്ത്രീയ പരിശോധനകൾ നടത്തി റോഡിലെ അപകട സാധ്യത കുറയ്ക്കാൻ സർക്കാർ ഉടൻ നടപടി സ്വീകരിക്കണം.