മണ്ണുത്തി–വടക്കഞ്ചേരി ദേശീയപാതയിൽ ടോൾ ഒരുക്കം
Mail This Article
വടക്കഞ്ചേരി∙ മണ്ണുത്തി–വടക്കഞ്ചേരി ആറുവരിപ്പാതയിൽ അടുത്തമാസം മുതൽ ടോൾ പിരിവ് ആരംഭിക്കാൻ നീക്കം. ഇതിന്റെ ഭാഗമായി ഈ മാസം അവസാനം വടക്കഞ്ചേരി മേൽപാലവും, കുതിരാൻ ഇടതു തുരങ്കവും തുറന്നുകൊടുക്കാനാണു നിര്മാണ കമ്പനിയുടെ ശ്രമം.മേൽപാലത്തിന്റെ പണികൾ അവസാന ഘട്ടത്തിലാണ്. മേൽപാത മണ്ണിട്ട് ഉയർത്തുന്ന ജോലികളാണിപ്പോൾ നടക്കുന്നത്. മണ്ണ് നികത്തി പാത ഉയർത്തിക്കഴിഞ്ഞാൽ ക്വാറി വേസ്റ്റ് ഇട്ടു ബലപ്പെടുത്തും. പിന്നീടു മെറ്റലിങ്, ടാറിങ് ജോലികൾ തുടങ്ങും.
ഹോട്ടൽ ഡയാന മുതൽ റോയൽ ജംക്ഷൻ വരെയുള്ള ഭാഗങ്ങൾ ടാറിങ് നടത്തി ഈ മാസം അവസാനം തന്നെ മേൽപാതയും മേൽപാലവും തുറന്നുകൊടുക്കാനാണു തീരുമാനം.ഈ മാസം അവസാനം കുതിരാൻ ഇടതു തുരങ്കം തുറന്നുകൊടുക്കുമെന്ന് ആറുവരിപ്പാത നിർമാണ കമ്പനിയായ കെഎംസി അധികൃതർ പറഞ്ഞു. ഇടത് തുരങ്കത്തിലെ ജോലികൾ 90 ശതമാനവും വലത് രങ്കത്തിലേത് 60 ശതമാനവും പൂർത്തിയായെന്നു ബന്ധപ്പെട്ടവർ അറിയിച്ചു.പ്രളയകാലത്ത് തുരങ്കമുഖത്തേക്ക് മണ്ണ് ഇടിഞ്ഞു വീണതു നീക്കം ചെയ്യുന്ന ജോലികൾ പുരോഗമിക്കുകയാണ്.
അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ 24 മണിക്കൂറും ജലലഭ്യതയ്ക്കായി 2 ലക്ഷം ലീറ്റർ ശേഷിയുള്ള വാട്ടർ ടാങ്കിന്റെ നിർമാണം പൂർത്തിയാക്കി. വെള്ളത്തിനായി കുഴൽക്കിണർ കുഴിച്ചു. തുരങ്കത്തിനുള്ളിൽ ജലവിതരണ പൈപ്പ് ലൈൻ ഘടിപ്പിക്കുന്ന ജോലികളും നടക്കുന്നുണ്ട്.തുരങ്കത്തിനുള്ളിലെ ഡ്രെയിനേജുകളുടെ പണി പൂർത്തിയാകാനുണ്ട്. പൊലീസ് കൺട്രോൾ സ്റ്റേഷൻ നിർമാണവും ഇതുവരെ നടന്നിട്ടില്ല.
കുതിരാൻ തുരങ്കമുഖത്തെ പാറക്കൂട്ടം പൊട്ടിച്ചു നീക്കാൻ വനംവകുപ്പ് അനുമതി കൊടുക്കാത്തതിനാൽ ഇവ കമ്പി അടിച്ചുകയറ്റി ബലപ്പെടുത്താനുള്ള പണികളാണു നടക്കുന്നത്. വലതു തുരങ്കമുഖവുമായി ബന്ധിപ്പിക്കുന്ന കൊമ്പഴ മേൽപാലത്തിൽ നിന്നു തുരങ്കമുഖം വരെയുള്ള റോഡിന്റെ നിർമാണവും തുടങ്ങി. ആറുവരിപ്പാതയുടെ തകർന്ന ഭാഗങ്ങൾ റീടാറിങ് നടത്തും.
29 കിലോമീറ്റർ നിർമാണച്ചെലവ് 1019 കോടി
ടോൾ പിരിവ് ആരംഭിക്കാതെ പിടിച്ചുനിൽക്കാനാവില്ലെന്നും അതിനു നിർമാണം 80 ശതമാനമെങ്കിലും പൂർത്തിയാക്കണമെന്നും വന്നതോടെയാണു നിർമാണ കമ്പനി പണികൾ വേഗത്തിലാക്കിയത്. 29 കിലോമീറ്റർ മാത്രം വരുന്ന റോഡിൽ 1019 കോടി രൂപയുടെ നിർമാണം നടന്നെന്നാണു കമ്പനി അവകാശപ്പെടുന്നത്.2009 ഓഗസ്റ്റ് 24നു ദേശീയപാത അതോറിറ്റിയും നിർമാണ കമ്പനിയും ഉണ്ടാക്കിയ കരാർ പ്രകാരം 30 മാസം കൊണ്ട് 2012 ൽ ആറുവരിപ്പാതയുടെ പണി പൂർത്തിയാകേണ്ടതാണ്. എന്നാൽ 10 വർഷം കഴിഞ്ഞിട്ടും പണി പൂർത്തിയായില്ല.
ഇതോടെ ജനങ്ങൾ ഹൈക്കോടതിയിലെത്തി. എന്നാൽ സ്ഥലം വിട്ടുനൽകുന്നതിലെ കാലതാമസവും പ്രളയവുമാണു പണി വൈകുന്നതിനു കാരണമായി കമ്പനി ചൂണ്ടിക്കാണിച്ചത്.ഹൈക്കോടതി നിയമിച്ച കമ്മിഷൻ റോഡ് നിർമാണത്തിലെ വീഴ്ച ചൂണ്ടിക്കാണിച്ചപ്പോൾ ഉടൻ പരിഹരിക്കുമെന്ന മറുപടിയാണു നൽകിയത്.