ചുണ്ടനക്കത്തെ മകന്റെ ചിരിയായി സങ്കൽപിച്ച് നീറി നീറി ഒരച്ഛനും അമ്മയും
Mail This Article
ഒറ്റപ്പാലം∙ കുഞ്ഞു മുഖത്തൊരു പുഞ്ചിരി വിരിയുന്നതു കാത്തിരിക്കുന്ന അമ്മ മനസ്സ്. അവന്റെ മുഖത്തെ ചെറിയ ചുണ്ടനക്കം പോലും ചിരിയായി സങ്കൽപിക്കുന്ന അച്ഛൻ. പ്രായം, രണ്ടു വയസ്സും മൂന്നു മാസവും തികഞ്ഞെങ്കിലും ഈ കുഞ്ഞിനു കഴുത്തുറച്ചിട്ടു പോലുമില്ല. ഇതു തോട്ടക്കര വെട്ടുകാട്ടുതൊടിയിൽ രാജേഷ്കുമാർ (36)–ശ്രുതി (26) ദമ്പതികളുടെ മകൻ അതുൽ രാജ്. ജനിച്ചു ദിവസങ്ങൾക്കുള്ളിൽ അപസ്മാരത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. ഇതിനു ചികിത്സ തുടരുന്നതിനിടെ ന്യുമോണിയ ബാധ.
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലുമായി പരിശോധനകൾ പലതു കഴിഞ്ഞു. തീവ്രപരിചരണ വിഭാഗത്തിലും വാർഡിലുമായി മാസങ്ങളോളം കിടന്നു. തുടർച്ചയായ അപസ്മാരം തലച്ചോറിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും കുഞ്ഞിനെ ബാധിച്ചിട്ടുണ്ട്.
ഇപ്പോൾ ദിവസവും അഞ്ചു തരം ഗുളികകളാണു രണ്ടു നേരങ്ങളിലായി കഴിപ്പിക്കുന്നത്. ദ്രവരൂപത്തിൽ ഭക്ഷണം. ശബ്ദങ്ങളോടു ചെറിയ തോതിൽ പ്രതികരിക്കും. അത്തരം ചില പ്രതികരണങ്ങളിലാണു കുഞ്ഞു ചിരിച്ചെന്നു കുടുംബം ആശ്വാസം കണ്ടെത്തുന്നത്. മരപ്പണിക്കാരനാണു രാജേഷ് കുമാർ. മൂത്തമകൻ അനഘ്‍രാജ്(5) യുകെജി വിദ്യാർഥി. കുഞ്ഞിന്റെ ചികിത്സയ്ക്കും കുടുംബത്തിന്റെ ആവശ്യങ്ങൾക്കും ആശ്രയം ആശാരിപ്പണിയിൽ നിന്നുള്ള വരുമാനം മാത്രം. ഈ ലോക്ഡൗൺ കാലത്തു പണിയും വരുമാനവും മുടങ്ങിയിരിക്കുന്നു–ഇതും ജീവിതമാണ്.