‘എങ്ക ഊരിലിറിന്ത് യാരും വെളിയെ സെല്ലമാട്ടേൻ.... ഇത് നാങ്ക പോട്ട സട്ടം’
Mail This Article
വണ്ടിത്താവളം ∙ ‘എങ്ക ഊരിലിറിന്ത് യാരും വെളിയെ സെല്ലമാട്ടേൻ, വെളിയെ ഇരുന്ത് ഇന്ത ഊരുക്ക് യാരും വരക്കൂടാത്, ഇത് നാങ്ക പോട്ട സട്ടം’. കോവിഡിനെ പ്രതിരോധിക്കാൻ മീനാക്ഷിപുരം നെല്ലിമേട് പാറമേട് ഗ്രാമവാസികൾ എടുത്ത തിരുമാനത്തെ അവർ ഇങ്ങനെ വിശദീകരിച്ചു. ഗ്രാമത്തിലേക്ക് പുറത്തുനിന്ന് ആർക്കും കടക്കാൻ സാധിക്കില്ല. പുറത്തേക്കും ആരും പോകില്ല. പ്രധാന വഴികളും ഊടുവഴികളും മരക്കമ്പുകൾ വച്ച് അടച്ചു.
പൊള്ളാച്ചി താലൂക്കിലെ ദിവാസപുതൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന പാറമേട്ടിൽ 300 വീടുകളാണ് ഉള്ളത്. വീട്ടുമുറ്റത്തു വച്ച നിറകുടത്തിൽ വേപ്പില ഇട്ട് സൂര്യരശ്മി ഏൽപിച്ച വെള്ളം കൊണ്ടു മാത്രമാണു കുളിക്കുന്നത്. ആഴ്ചയിൽ 3 ദിവസം ആര്യവേപ്പ് ഇല, മഞ്ഞൾ ചേർത്ത് അരച്ച് വെള്ളത്തിൽ കലർത്തി തെരുവിലും വീടുകളിലും തളിക്കും. ഇത് അണു നശീകരണത്തിനാണെന്നു ഗ്രാമവാസികൾ.
രണ്ടുദിവസം മുൻപു പാറമേട് സ്വദേശികളായ ഭർത്താവും ഭാര്യയും കോയമ്പത്തൂരിൽനിന്നു ഗ്രാമത്തിലേക്ക് വന്നെങ്കിലും ഇരുവരെയും കോയമ്പത്തൂരിലെ വീട്ടിലേക്കു തന്നെ തിരിച്ചയച്ചു. തീരുമാനം നടപ്പാക്കുന്നതിൽ ഇവർ ഒറ്റക്കെട്ടാണ്. ഗ്രാമത്തിന് ആവശ്യമായ അരി ലോക് ഡൗണിന് മുൻപു കരുതി വച്ചു. പച്ചക്കറികൾ 2 പേർ മീനാക്ഷിപുരത്തു പോയി വാങ്ങി ഗ്രാമത്തിൽ എല്ലാവർക്കും വീതിച്ചു നൽകും. കോവിഡ് കാലത്ത് തമിഴ് ഗ്രാമീണ ജനതയുടെ ഒരുമയും കരുതലും വേറിട്ട കാഴ്ചയായി.