അമ്പലപ്പാറയിൽ സമ്പൂർണ ലോക്ഡൗൺ
Mail This Article
ഒറ്റപ്പാലം∙ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളായി മാറിയ അമ്പലപ്പാറ പഞ്ചായത്തിൽ സമ്പൂർണ ലോക്ഡൗൺ പ്രാബല്യത്തിലായി. ഒറ്റപ്പാലം–മണ്ണാർക്കാട് പ്രധാന പാത ഒഴികെ പഞ്ചായത്തിലേക്കുള്ള മുഴുവൻ റോഡുകളും അടച്ചു.മംഗലം–മുരുക്കുംപറ്റ, വരോട്–മുരുക്കുംപറ്റ, മണ്ണൂർ–വേങ്ങശ്ശേരി, കിഴൂർ–മേലൂർ ഉൾപ്പെടെ 12 റോഡുകളാണു പൊലീസും പഞ്ചായത്തും ചേർന്ന് അതിർത്തിയിൽ അടച്ചത്. അമ്പലപ്പാറയിലേക്കു പ്രവേശിക്കാനും പുറത്തേക്കു വരാനുമുള്ള ഏക വഴിയാണു മണ്ണാർക്കാട് റോഡ്. അത്യാവശ്യ യാത്രകൾക്കു മാത്രമാണ് അനുമതി.
പഞ്ചായത്ത് പരിധിയിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണു തുറക്കുന്നത്. രാവിലെ 7 മുതൽ വൈകിട്ട് 5 വരെ മാത്രം. പകൽ 10 മുതൽ 2 വരെയാണു ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനസമയം. ഓട്ടോ–ടാക്സികൾ ഓടാൻ പാടില്ലെന്നും നിർമാണ, കാർഷിക മേഖലകളിൽ പരിമിതമായ തൊഴിലാളികളെ വിനിയോഗിച്ചു സാമൂഹിക അകലം പാലിച്ചു ജോലിയെടുക്കണമെന്നും പഞ്ചായത്ത് നിർദേശിച്ചിട്ടുണ്ട്.
അമ്പലപ്പാറയിൽ ഇതുവരെ 12 പേർക്കാണു രോഗബാധ സ്ഥിരീകരിച്ചത്. എല്ലാവരും പുറത്തു നിന്നെത്തിവർ. സമ്പർക്കത്തിലൂടെ ഇതുവരെ ആർക്കും രോഗം ബാധിച്ചിട്ടില്ലെന്നതാണ് ആശ്വാസം.