പാലക്കാട് ജില്ലയിൽ ഇതുവരെ 722 പേർക്ക് കോവിഡ്; 224 പേർ ചികിത്സയിൽ
Mail This Article
പാലക്കാട് ∙ ജില്ലയിൽ ഇതുവരെ 722 പേർക്ക് കോവിഡ്. നിലവിൽ 224 പേർ ചികിത്സയിൽ. 2 ദിവസത്തിനിടെ 31 അതിഥി തൊഴിലാളികൾക്ക് കോവിഡ്. ഇവരോടൊപ്പം എത്തിയ കൂടുതൽ പേരുടെ പരിശോധനാ ഫലങ്ങൾ ലഭിക്കാനുണ്ട്. ഒരു ദിവസം 50 പേർക്ക് രോഗബാധ. സമ്പർക്ക വ്യാപനത്തിനും തീവ്രതയേറുന്നു. സമൂഹ വ്യാപനത്തിന്റെ വക്കിലെത്തി നിൽക്കുകയാണ് പാലക്കാട്. എല്ലാംകൊണ്ടും ജില്ല ആശങ്കയുടെ മുൾമുനയിലാണ്.
ജില്ലയിൽ വിവിധ നിർമാണ പ്രവൃത്തികൾക്കെത്തിച്ച ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള അതിഥി തൊഴിലാളികൾ കൂട്ടത്തോടെ കോവിഡ് ബാധിതരായതു ഭീതി പടർത്തുന്നു. ജില്ലയിൽനിന്നു മടങ്ങിയ തൊഴിലാളികൾ ഉൾപ്പെടെ പാലക്കാട്ടേക്കു തിരിച്ചെത്തിത്തുടങ്ങി. ഇതിനിടെയാണ് രോഗബാധ.
എല്ലാവരും ക്വാറന്റീനിൽ ആയതിനാൽ കൂടുതൽ വ്യാപനം ഒഴിയി. 2,855 സാംപിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. ഇതോടൊപ്പം ഓരോ ദിവസവും പരിശോധനയ്ക്കെടുക്കുന്ന സാംപിളുകളുടെ എണ്ണം വർധിപ്പിക്കുന്നുണ്ട്. 496 പേർ രോഗമുക്തി നേടിയെന്നതാണ് ആകെയുള്ള ആശ്വാസം.
∙ ജില്ലയിൽ 12,401 പേർ വീട്ടു നിരീക്ഷണത്തിൽ
∙ ജില്ലയിൽ ഇതുവരെ 66,958 പേർ നിരീക്ഷണക്കാലാവധി പൂർത്തിയാക്കി.
∙ ഇന്നലെ 17 പേർക്ക് രോഗമുക്തി
കണ്ടെയ്‌ൻമെന്റ് സോൺ
∙ പട്ടഞ്ചേരി പഞ്ചായത്തിലെ 6–ാം വാർഡ് കണ്ടെയ്‌ൻമെന്റ് സോണിൽ
ആന്റിജൻ ടെസ്റ്റ് ആരംഭിച്ചു
ജില്ലയിൽ ആന്റിജൻ ടെസ്റ്റിനു തുടക്കമായി. ആദ്യ ദിനമായ ഇന്നലെ 20 പേരിലാണു പരിശോധന നടത്തിയത്. 20 പേർക്കും കോവിഡ് ഇല്ല. ആന്റിജൻ ടെസ്റ്റിൽ കോവിഡ് പോസിറ്റീവ് ആയാൽ ബന്ധപ്പെട്ട വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കും. നെഗറ്റീവ് ആയാലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പിസിആർ ടെസ്റ്റിന് അയയ്ക്കും.
വണ്ടിത്താവളം മേഖലയിൽ അതിഥി തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ച സംഭവത്തിൽ ഇവരിൽ നിന്ന് സാംപിൾ ശേഖരിച്ച ഡോക്ടർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്കാണ് ആന്റിജൻ ടെസ്റ്റ് നടത്തിയത്. ഇന്നലെ രോഗം സ്ഥിരീകരിച്ച അതിഥി തൊഴിലാളികൾ ഉണ്ടായിരുന്ന മേഖലയിലും ആന്റിജൻ ടെസ്റ്റ് നടത്തും. വരും ദിവസങ്ങളിൽ ജില്ലയിലെ മാർക്കറ്റുകളിലുൾപ്പെടെ ഇത്തരത്തിൽ പരിശോധന നടത്തും.
ക്ലസ്റ്റർ രൂപപ്പെട്ടിട്ടില്ല
ജില്ലയിൽ ഇതുവരെ സമൂഹ വ്യാപനം സൂചിപ്പിക്കുന്ന വിധത്തിൽ ക്ലസ്റ്റർ രൂപപ്പെട്ടില്ലെന്ന് ആരോഗ്യവകുപ്പ്. സമീപ ദിവസങ്ങളിൽ ജില്ലയിൽ രോഗബാധിതരുടെ എണ്ണം ഉയരുകയാണെങ്കിലും ഉറവിടം അറിയാത്ത കേസുകൾ ഇല്ല. ഉറവിടം അറിയാത്ത രണ്ടോ അതിലധികമോ രോഗികൾ ഉണ്ടെങ്കിൽ അവിടെ ക്ലസ്റ്റർ രൂപപ്പെടാൻ സാധ്യത ഏറെയാണ്. ജില്ലയിൽ സമീപ ദിവസങ്ങളിൽ ഇത്തരം കേസുകൾ ഇല്ല.
സൂപ്പർ സ്പ്രെഡ്?
ഒരാളിൽ നിന്ന് ഒന്നിൽക്കൂടുതൽ പേരിലേക്ക് കോവിഡ് പകരുന്ന സൂപ്പർസ്പ്രെഡ് സ്ഥിതിവിശേഷവും ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം ഇത്തരം സാഹചര്യം ജില്ലയിൽ പലയിടത്തും ഉണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകുന്നു. ജാഗ്രത പാലിച്ചില്ലെങ്കിൽ സൂപ്പർ സ്പ്രെഡ് അവസ്ഥയും കഴിഞ്ഞ് സമൂഹ വ്യാപനത്തിലേക്കു ജില്ല നീങ്ങും.