ആ ഭാഗ്യവാനെ ഒടുവിൽ കണ്ടെത്തി; സുബൈറിനെ തേടിപ്പിടിച്ച് ഭാഗ്യദേവത കോടീശ്വരനാക്കി
Mail This Article
ചെർപ്പുളശ്ശേരി ∙ സംസ്ഥാന സർക്കാരിന്റെ സമ്മർ ബംപർ ഒന്നാം സമ്മാനമായ ആറു കോടി രൂപ ലഭിച്ച ഭാഗ്യവാനെ ഒടുവിൽ കണ്ടെത്തി. മലപ്പുറം ജില്ലയിലെ തൂത വാഴേങ്കട എടായ്ക്കൽ കളത്തിൽ വീട്ടിൽ സുബൈറാണ് (35) കോടീശ്വരൻ. എടായ്ക്കലിൽ ബാർബർ ഷോപ്പ് ജീവനക്കാരനാണ് ഇദ്ദേഹം. ജൂൺ 26നു നറുക്കെടുത്ത ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനാർഹനെ നാടാകെ തേടുകയായിരുന്നു.
കാണാമറയത്തായിരുന്ന വിജയിയെക്കുറിച്ചു പല കഥകൾ പ്രചരിച്ചു. കുടുംബത്തിലെ ഒരു വ്യക്തി അപകടത്തിൽ മരിച്ചതിന്റെ ആഘാതത്തിലായിരുന്നു സുബൈറും വീട്ടുകാരും. അതുകൊണ്ടാണു ടിക്കറ്റ് ഹാജരാക്കാൻ വൈകിയത്. സമ്മാനാർഹമായ ടിക്കറ്റ് ആക്സിസ് ബാങ്കിന്റെ മണ്ണാർക്കാട് ശാഖയിൽ ഈ മാസം നാലിനാണ് ഏൽപിച്ചത്. ഒറ്റപ്പാലം പ്രഭു ലോട്ടറീസിൽ നിന്നു ചെർപ്പുളശ്ശേരിയിലെ ശ്രീ ശാസ്താ ലോട്ടറി എജൻസി വാങ്ങിയ ടിക്കറ്റ് തൂതയിലെ ചില്ലറ ലോട്ടറി വിൽപനക്കാരനായ സുബാഷ് ചന്ദ്രബോസാണു വിറ്റത്.