ക്വാറന്റീൻ ലംഘിച്ച് നാടുചുറ്റി; പരിശോധനയ്ക്കിടെ പ്രകോപിതനായി യുവാവ്
Mail This Article
ഒറ്റപ്പാലം ∙ അനങ്ങനടിയിലെ ക്വാറന്റീൻ കേന്ദ്രത്തിൽ നിന്നു ചാടി ‘നാടുചുറ്റി’യ യുവാവ് താലൂക്ക് ആശുപത്രിയിൽ കോവിഡ് പരിശോധനയ്ക്കെത്തിച്ചപ്പോഴും പ്രകോപിതനായി. പൊലീസ് സംരക്ഷണത്തിലാണു പരിശോധന പൂർത്തിയാക്കി യുവാവിനെ ക്വാറന്റീൻ കേന്ദ്രത്തിൽ തിരിച്ചെത്തിച്ചത്.ഇന്നലെ രാവിലെ ആശുപത്രിയിലെ കോവിഡ് ഐസലേഷൻ വാർഡിലാണു സംഭവം. ആരോഗ്യ പ്രവർത്തകർ സ്രവ സാംപിൾ എടുക്കാൻ ശ്രമിച്ചതോടെയായിരുന്നു ബഹളം.
പ്രകോപിതനായ ഇയാളെ ആശുപത്രി അധികൃതർ പലതവണ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഒടുവിൽ പൊലീസെത്തിയ ശേഷമാണു സാംപിൾ എടുക്കാനായത്.കഴിഞ്ഞ മാസം 22നു രാവിലെയാണു 42കാരൻ അനങ്ങനടിയിലെ ക്വാറന്റീൻ കേന്ദ്രത്തിൽ നിന്നു സ്വകാര്യ ബസിൽ കയറി വീട്ടിലെത്തിയത്. കുടുംബാംഗങ്ങൾ തിരിച്ചയയ്ക്കാൻ ശ്രമിച്ചതോടെ വീടിനു നേരെ കല്ലേറുണ്ടായി.
പഞ്ചായത്ത് അധികൃതരും പൊലീസും ചേർന്ന് ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും പിന്നീടു ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ നിന്നു കടന്നുകളഞ്ഞ യുവാവ് പാലക്കാട്ടു നിന്ന് ഓട്ടോറിക്ഷയിൽ തിരിച്ചു വീണ്ടും ക്വാറന്റീൻ കേന്ദ്രത്തിലെത്തി.ക്വാറന്റീൻ ലംഘനത്തിനു കേസെടുത്ത പൊലീസ് നിരീക്ഷണ കേന്ദ്രത്തിനു കാവൽ ഏർപ്പെടുത്തിയിരുന്നു. ഇന്നലെ ആംബുലൻസിൽ കയറ്റി പരിശോധനയ്ക്കു കൊണ്ടുവന്നപ്പോഴായിരുന്നു വീണ്ടും പ്രകോപനപരമായ പെരുമാറ്റം. കഴിഞ്ഞ 18നു സൗദിയിൽ നിന്നെത്തിയതാണു യുവാവ്.