കടയുടെ മുന്നിൽ 5,000 രൂപയും ഒരു കത്തും...! മോഷ്ടാവല്ല, അനിയനാണ്; പൊരുത്തപ്പെട്ടു തരണം
Mail This Article
അലനല്ലൂർ ∙ ഉമ്മറിന്റെ കടയുടെ മുന്നിൽ ഇന്നലെ രാവിലെ ഒരു ചെറിയ പൊതി. അതിൽ 5,000 രൂപയും ഒരു കത്തും...! കത്ത് ഇങ്ങനെ: ‘‘കാക്കാ, ഞാനും എന്റെ കൂട്ടുകാരനും ഒരു ദിവസം രാത്രി നിങ്ങളുടെ കടയിൽ നിന്നു കുറച്ചു സാധനങ്ങൾ, അപ്പോഴത്തെ ബുദ്ധിമോശം കൊണ്ടു മോഷ്ടിച്ചിരുന്നു. നേരിൽ കണ്ടു പൊരുത്തപ്പെടീക്കണമെന്നുണ്ട്. പക്ഷേ, പേടിയുള്ളതിനാൽ ഈ രീതി സ്വീകരിക്കുന്നു. ദയവു ചെയ്തു പൊരുത്തപ്പെട്ടു തരണം. പടച്ചവന്റെ അടുക്കലേക്കു വയ്ക്കരുത്. പ്രായത്തിൽ നിങ്ങളുടെ ഒരനിയൻ’’
കത്തു വായിച്ച കുളപ്പറമ്പിലെ കൂത്തുപറമ്പൻ ഉമ്മർ ഓർത്തു, മാർച്ചിൽ തന്റെ ഫാമിലി സ്റ്റോറിന്റെ ഓടു പൊളിച്ചു കടന്ന് ആരോ ഈന്തപ്പഴം, തേൻ, ചോക്ലേറ്റ്, കുപ്പികളിലെ ജ്യൂസ് എന്നിവ മോഷ്ടിച്ചിരുന്നു. നാട്ടുകൽ പൊലീസിൽ പരാതി നൽകിയെങ്കിലും ആരെയും പിടിക്കാനായില്ല. ഉമ്മർ തന്നെ ആ സംഭവം മറന്നുതുടങ്ങിയപ്പോഴാണു നഷ്ടപ്പെട്ട ഭക്ഷ്യവസ്തുക്കൾക്കു തുല്യമായ പണവും കത്തും കടയ്ക്കു മുന്നിൽ വച്ച് ആ ‘അനിയൻ’ മാപ്പപേക്ഷിച്ചത്. പടച്ചവന്റെ അടുക്കലേക്കു വയ്ക്കരുതെന്ന് ഉമ്മറിനോടു പ്രത്യേകം പറയേണ്ടതില്ല. എന്നേ ‘പൊരുത്തപ്പെട്ടു’ കഴിഞ്ഞു. ഓടു പൊളിച്ചു വന്നയാൾ കൊണ്ടുപോയത് ഭക്ഷണസാധനങ്ങളാണ്. ഒരുപക്ഷേ, വിശപ്പു കൊണ്ടാകാം എന്ന് ഉമ്മറിന് അറിയാം.