കിടപ്പുമുറിയിൽ വരെ നെല്ല്; ഫാനിട്ട് ഉണക്കാൻ ശ്രമം
Mail This Article
ചിറ്റൂർ ∙ കിടപ്പുമുറിയിൽ വരെ നെല്ലാണ്. വീടു മുഴുവൻ നെല്ലു പരത്തിയിട്ട് ഫാനിട്ടാണ് ഉണക്കാൻ ശ്രമിക്കുന്നത്. ഇല്ലെങ്കിൽ മുളച്ചുപൊന്തും. മഴയിൽ കൊയ്തെടുത്ത കൃഷിക്കാർക്കാണ് ഈ അവസ്ഥ. മഴയിൽ നെൽച്ചെടികളെല്ലാം വീണു. ഒപ്പം മുഞ്ഞബാധയും പടരുന്നു. വെള്ളം കെട്ടിനിൽക്കുന്ന പാടത്തു വീണ നെൽമണികൾ മുളച്ചുപൊന്തും മുൻപ് കൊയ്തെടുക്കുകയല്ലാതെ മറ്റു വഴികളില്ല.
ഈ നെല്ല് ഉണക്കിയെടുക്കാനും മറ്റു മാർഗങ്ങളില്ല. സംഭരണവും തുടങ്ങിയിട്ടില്ല. ഇതേത്തുടർന്നു വീട്ടിനുള്ളിലും മുറ്റത്തു പ്ലാസ്റ്റിക് ഷീറ്റ് കെട്ടി പന്തലൊരുക്കിയും ഇവിടേക്ക് ടേബിൾ ഫാൻ പിടിപ്പിച്ചും മറ്റുമാണ് കൃഷിക്കാർ നെല്ലുണക്കുന്നത്. സമയത്തു നെല്ലു സംഭരണം ആരംഭിച്ചിരുന്നെങ്കിൽ ഇതിന്റ പകുതി ദുരിതം പോലും അനുഭവിക്കേണ്ടിവരുമായിരുന്നില്ല. സപ്ലൈകോയ്ക്ക് ഏറ്റവും കൂടുതൽ നെല്ലളക്കുന്ന ചിറ്റൂർ മേഖലയിലാണ് ഈ അവസ്ഥ.
ആയിരങ്ങൾ വേണം, ഒരേക്കർ കൊയ്യാൻ
മുൻ വർഷങ്ങളിൽ യന്ത്രമുപയോഗിച്ച് ഒരു മണിക്കൂർ കൊണ്ടാണ് ഒരേക്കർ നെൽപാടം കൊയ്തെടുത്തിരുന്നത്. ഇത്തവണ മഴയിൽ നെൽച്ചെടികൾ വീഴുകയും മുഞ്ഞ ബാധ പടരുകയും ചെയ്തോടെ ഒരേക്കർ പാടം കൊയ്യാൻ അഞ്ചര മണിക്കൂർ വരെ വേണ്ടിവരുന്നതായി കൃഷിക്കാർ പറയുന്നു. മണിക്കൂറിനു 2400 രൂപയാണു വാടക. നാലര മണിക്കൂർ അധികം വേണ്ടിവന്നതിനാൽ 10,000 രൂപയിലധികം നൽകണം. വീണുകിടക്കുന്ന ഭാഗം കൊയ്യാൻ തൊഴിലാളികൾ തന്നെ വേണം. ഇതിനുള്ള തുക വേറെ കണ്ടെത്തണം. തൊഴിലാളിക്ഷാമവും രൂക്ഷമാണ്.