നീട്ടിവയ്ക്കാതെ ചുമരെഴുത്ത്
Mail This Article
കൊല്ലങ്കോട് ∙ തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവച്ചതോടെ എന്നു നടക്കുമെന്നതു സംബന്ധിച്ച് അനിശ്ചതത്വമുണ്ടെങ്കിലും പലയിടത്തും അരങ്ങുണരും മുൻപേ അണിയറപ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. അതിർത്തിമേഖലകളിലെ ചുമരുകളിൽ കൈപ്പത്തിയും അരിവാൾ ചുറ്റിക നക്ഷത്രവുമൊക്കെ നിറക്കൂട്ടിൽ തെളിഞ്ഞു തുടങ്ങി. തിരഞ്ഞെടുപ്പ് പ്രഖ്യാപനവും സ്ഥാനാർഥി നിർണയവുമൊക്കെ അതിന്റെ വഴിക്കു നടക്കും. കോവിഡ് കാലത്തു വെർച്വൽ പ്രചാരണമാണെങ്കിലും രാഷ്ട്രീയ പാർട്ടികൾക്ക് ഒഴിവാക്കാനാകാത്തതാണു ചുമരെഴുത്ത്.
മുൻകൂട്ടി തന്നെ ചുമരുകൾ ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ നടത്തുന്ന ചുമരെഴുത്തുകൾ. മുതലമട പഞ്ചായത്തിലെ ഗോവിന്ദാപുരം, മുവലക പുതൂർ മേഖലകളിലാണു യുഡിഎഫ്, എൽഡിഎഫ് മുന്നണികൾക്കായുള്ള ചുമരെഴുത്തുകൾ പ്രവർത്തകർ ആരംഭിച്ചിരിക്കുന്നത്. സ്വകാര്യ വ്യക്തികളുടെ സമ്മതപ്രകാരം ചുമരുകളിൽ പാർട്ടി ചിഹ്നം ഇപ്പോൾ തന്നെ വരച്ചിട്ട് പിന്നീട് സ്ഥാനാർഥികൾ വരുമ്പോൾ അവരുടെ പേരെഴുതി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുകയാണു ലക്ഷ്യം.
അതിർത്തി പ്രദേശമായതുകൊണ്ടു മലയാളത്തിനൊപ്പം തമിഴിലും വോട്ടഭ്യർഥനയുണ്ട്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പായതിനാൽ ചുമരുകൾ നേരത്തെ ഉറപ്പിക്കുക എന്നതു പാർട്ടികൾക്ക് ഏറെ വെല്ലുവിളിയാണ്. മുൻകൂട്ടി ഉറപ്പിച്ച ചുമരുകളിൽ പോലും മറ്റു പാർട്ടിക്കാർ വന്നു ചുമരിന്റെ ഉടമകളെ തങ്ങളുടെ വലയിലാക്കി അവരുടെ ചിഹ്നം വരയ്ക്കുക എന്നതു മുൻ ത്രിതല തിരഞ്ഞെടുപ്പു കാലത്തെ കാഴ്ചകളായിരുന്നു. സ്ഥാനാർഥികൾ പ്രദേശികമാണെന്നതിനാൽ എല്ലാവർക്കും എല്ലാവരുമായും അടുപ്പമുണ്ടാകും.
അതുകൊണ്ട് ആദ്യം ഉറപ്പിക്കുന്നവർക്കാവും അവിടെ ചുമരെഴുത്തു നടത്താനാകുക. ചുമരിൽ ചിഹ്നം വരച്ച് അഭ്യർഥന എഴുതിയാൽ പിന്നെ അതു മാറ്റാൻ ഉടമകൾ പറയില്ലെന്ന ആനുകൂല്യം മുതലെടുക്കാൻ തന്നെയാണു മുൻകൂട്ടിയുള്ള ചുമരെഴുത്ത്. എന്നാൽ ഒരു മുന്നണിക്കായി ചുമരെഴുതിയ വീട്ടിലെ ആൾ എതിർ വിഭാഗത്തിന്റെ സ്ഥാനാർഥിയാകുന്ന സാഹചര്യവും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മുൻപ് ഉണ്ടായിട്ടുണ്ട്. അങ്ങനെ വന്നാൽ ഇപ്പോൾ വരച്ചതു മാറ്റി വരയ്ക്കേണ്ടി വരും. മുതലമട പഞ്ചായത്തിൽ ഇതിനകം ഇരു മുന്നണികളുമായി പത്തിലധികം ചുമരുകൾ എഴുതിയിട്ടുണ്ട്