ലോറിയിലും കാറിലുമായി കടത്തിയ 66 കിലോഗ്രാം കഞ്ചാവ് പിടികൂടി
Mail This Article
ചിറ്റൂർ ∙ സംസ്ഥാന അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ ലോറിയിലും കാറിലുമായി കടത്താൻ ശ്രമിച്ച 66 കിലോഗ്രാം കഞ്ചാവ് പിടികൂടി. ഇന്നലെ വൈകിട്ടു മൂന്നിന് എരുത്തേമ്പതി കൈകാട്ടിയിൽ നടത്തിയ പരിശോധനയിലാണു കഞ്ചാവ് പിടികൂടിയത്. കടത്താൻ ശ്രമിച്ച ലോറി ഡ്രൈവർ തമിഴ്നാട് നാമക്കൽ സ്വദേശി എസ്. ലോകേഷ് (21), സഹായി തമിഴ്നാട് ശിവഗംഗൈ സ്വദേശി എ. മലൈച്ചാമി (29), കാറിലുണ്ടായിരുന്ന തൃശൂർ മണ്ണുത്തി സ്വദേശി ജോസഫ് വിൽസൺ (21), ആലത്തൂർ സ്വദേശി എച്ച്. ഹക്കീം (37) എന്നിവരാണു പിടിയിലായത്.
ആന്ധ്രയിൽനിന്ന് അരി കയറ്റി വന്ന ലോറിയുടെ കാബിനിൽ 56 കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച നിലയിലായിരുന്നു. ലോറിയുടെ മുന്നിൽ വന്ന കാറിൽനിന്നാണു 10 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്. തമിഴ്നാട്ടിൽനിന്നു കുറഞ്ഞ വിലയ്ക്കു വാങ്ങുന്ന കഞ്ചാവ് കേരളത്തിൽ വിവിധയിടങ്ങളിൽ എത്തിച്ചാൽ വൻ ലാഭമാണത്രെ. 66 കിലോഗ്രാം കഞ്ചാവിന് ഏകദേശം 75 ലക്ഷം രൂപ വില വരുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. പാലക്കാട് ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ ഷാജി എസ്. രാജനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് എക്സൈസ് നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.കെ. സതീഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
എക്സൈസ് ഇൻസ്പെക്ടർ എ. ഷൗക്കത്തലി, പ്രിവന്റീവ് ഓഫിസർമാരായ ജിഷു ജോസഫ്, ഡി. മേഘനാഥ്, എസ്. മൻസൂർ അലി, വെള്ളക്കുട്ടി, സിവിൽ എക്സൈസ് ഓഫിസർമാരായ ടി.എസ്. അനിൽകുമാർ, എസ്. രാജേഷ്, അഖിൽ, എ. ബിജു, ദിലീപ്, അഷറഫ് അലി, രാധാകൃഷ്ണൻ, എക്സൈസ് ഡ്രൈവർ രാഹുൽ ആർ. മന്നത്ത് എന്നിവരാണു പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്. എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർ എ. രമേഷ് പ്രതികളെ ചോദ്യം ചെയ്തു.