പെപ്സിയും നാടുവിടും; കേരളത്തിലെ പ്രവർത്തനം നിർത്തുന്നതായി നോട്ടീസ്
Mail This Article
വാളയാർ ∙ ലോക്കൗട്ടിനു പിന്നാലെ, കേരളത്തിലെ പ്രവർത്തനം നിർത്തുന്നതായി പെപ്സി– വരുൺ ബ്രൂവറീസ് കമ്പനി അടച്ചുപൂട്ടൽ നോട്ടിസ് പുറപ്പെടുവിച്ചു. കമ്പനിയുടെ പ്രവർത്തനം എന്നെന്നേക്കുമായി നിർത്താൻ നിർബന്ധിതരാകുന്നെന്നാണു മാനേജ്മെന്റ് വ്യക്തമാക്കുന്നത്. തൊഴിൽ പ്രശ്നത്തിനൊപ്പം കേരളത്തിൽ കുപ്പിവെള്ളത്തിനു വില കുറച്ചതും വേനൽക്കാലത്തെ നിയന്ത്രണങ്ങളുമാണു കാരണമെന്നറിയുന്നു.
സേവനവേതന കരാർ പുതുക്കണമെന്നാവശ്യപ്പെട്ടു ഫെബ്രുവരി 8ന് ആരംഭിച്ച കരാർ തൊഴിലാളി സമരത്തിനിടെ മാർച്ച് 22നു കമ്പനി ലോക്കൗട്ടിലായി. സമരം അവസാനിപ്പിച്ച തൊഴിലാളികൾ കമ്പനി തുറക്കണമെന്ന് ഏപ്രിൽ 13നു രേഖാമൂലം മാനേജ്മെന്റിനെ അറിയിച്ചു. തൊഴിൽവകുപ്പു മന്ത്രി തലത്തിൽ ഒരു തവണയും ലേബർ കമ്മിഷണർ തലത്തിൽ 3 തവണയും ചർച്ച നടന്നെങ്കിലും മാനേജ്മെന്റ് പ്രതിനിധികൾ പങ്കെടുത്തില്ല.
ഹോളി ആഘോഷവും കോവിഡും ഉൾപ്പെടെ പല കാരണങ്ങളാണു മാനേജ്മെന്റ് പറഞ്ഞത്. 2000 ജൂണിൽ തൊഴിലാളി കുടുംബങ്ങൾ വിട്ടുനൽകിയ 45 ഏക്കർ ഭൂമി ഉപയോഗിച്ചാണു കമ്പനി തുടങ്ങിയത്. 250 കരാർ തൊഴിലാളികളും 110 മാനേജ്മെന്റ് തൊഴിലാളികളും ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇതിനു പുറമേ ലോറി ഡ്രൈവർമാർ, ചുമട്ടു തൊഴിലാളികൾ എന്നിങ്ങനെ വിവിധ മേഖലകളിലായി 700 തൊഴിലാളികൾ കമ്പനിയെ ആശ്രയിച്ചു കഴിയുന്നുണ്ട്.