ഷൊർണൂർ സാമൂഹികാരോഗ്യ കേന്ദ്രം: ഏഴു ഡോക്ടർമാരുടെ സ്ഥാനത്ത് ഒരു ഡോക്ടറുടെ സേവനം മാത്രം
Mail This Article
ഷൊർണൂർ∙ മഹാത്മാഗാന്ധി ആശുപത്രി. ഇതായിരുന്നു ഷൊർണൂർ ഗവ.ആശുപത്രിയുടെ ആദ്യ പേര്. ആശുപത്രി ഉയർന്ന സ്ഥലത്തായതിനാൽ കുന്നുംപുറം ആശുപത്രി എന്ന പേര് വന്നു. ഷൊർണൂരിൽ റെയിൽവേ ലോക്കോ ഷെഡ് ഉണ്ടായിരുന്ന കാലം. റെയിൽവേ തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ ഇന്നത്തേക്കാൾ ജനം. പഴയ മലബാർ ഡിസ്ട്രിക്ട് ബോർഡാണ് ആശുപത്രിക്ക് തുടക്കമിട്ടത്. മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന വള്ളുവനാട് –ഏറനാട് താലൂക്കുകളിലെ ആദ്യകാല ചികിത്സാ കേന്ദ്രങ്ങളിൽ ഒന്ന്.
മിനി മെഡിക്കൽ കോളജ് തന്നെയായിരുന്നു പഴമക്കാരുടെ മനസ്സിലെ കുന്നും പുറം ആശുപത്രി. പിന്നീട് സംസ്ഥാന പിറവിയും ആരോഗ്യ വകുപ്പുമൊക്കെ വന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രമായി ഷൊർണൂർ ആശുപത്രി മാറി. ഒന്നര പതിറ്റാണ്ട് മുമ്പാണ് ഷൊർണൂർ ഗവ.ആശുപത്രിയുടെ പദവി സാമൂഹികാരോഗ്യ കേന്ദ്രമായി ഉയർത്തപ്പെട്ടത്. ഉയർത്തപ്പെട്ട പദവിയിൽ ഇവിടെ കുറഞ്ഞത് ഏഴ് ഡോക്ടർമാർ വേണം .
എന്നാൽ ഇപ്പോൾ ഒരു ഡോക്ടർ മാത്രം സേവനമനുഷ്ഠിക്കുന്ന ആശുപത്രിയായി ഷൊർണൂർ സാമൂഹികാരോഗ്യ കേന്ദ്രം മാറി. ഒപിയിൽ 300 രോഗികൾ വരെ വരും. പഴയ ഏകാധ്യാപക വിദ്യാലയവും മലബാർ ഡിസട്രിക്ട് ബോർഡിന്റെ സംഭാവനയാണ്. ചരിത്രത്തിന്റെ ഓർമപ്പെടുത്തൽ പോലെ ഏക ഡോക്ടർ ആതുരാലയമായി ഷൊർണൂർ മാറുന്നു. ഇതിനിടെ ഒന്നര കോടിയുടെ ഡയാലിസിസ് യൂണിറ്റ് വന്നു.
സ്റ്റാഫില്ലാത്തതിനാൽ ഇത് പ്രവർത്തനക്ഷമമല്ല. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ മാത്രം സൗകര്യത്തിൽ പ്രവർത്തിക്കുന്ന ഇവിടെ ഡയാലിസിസ് യൂണിറ്റ് പ്രവർത്തിക്കാൻ അനുവാദവുമില്ല. നവജാത ശിശുക്കൾക്കുള്ള പ്രതിരോധ കുത്തിവയ്പുകൾ പോലും പലപ്പോഴും മുടങ്ങി. നിലവിൽ ഒരു ഡോക്ടർ മെഡിക്കൽ ഒാഫിസറാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുൾപ്പെടെയുള്ള ചുമതലയുമുണ്ട്.
ഇതിനിടെ രോഗികളെ കാണണം. ലാബും ഫാർമസിയുമുണ്ട്. ജീവിതശൈലീരോഗങ്ങൾക്കുള്ള ക്ലിനിക്കും മുടക്കിയിട്ടില്ല. ഇനിയെന്ത് എന്ന ചോദ്യമാണ് പാവങ്ങളുടെ ഇൗ ആതുരാലയം ഉയർത്തുന്നത്.