സിപ്‌ലൈൻ, സ്കൈ സൈക്കിൾ, സ്കൈസർഫിങ് തുടങ്ങി 11 ഇനങ്ങൾ; സാഹസികരെ ക്ഷണിച്ച് പോത്തുണ്ടി
Mail This Article
നെന്മാറ∙ നെല്ലിയാമ്പതി സഞ്ചാരികളുടെ ഇടത്താവളമായ പോത്തുണ്ടി ഡാം ഉദ്യാനത്തിൽ പുതിയതായി സ്ഥാപിച്ച കളിയന്ത്രങ്ങളിലൂടെയുള്ള സവാരികൾക്കു നാളെ തുടക്കം. 4 കോടി രൂപ മുടക്കി വിവിധ ഇനം ആകാശ സവാരികൾക്കായി സജ്ജമാക്കിയ കളിക്കോപ്പുകൾ ഇനി സഞ്ചാരികൾക്കായി തുറന്നുകൊടുക്കും.
40 ഇനം കളിക്കോപ്പുകളുമായി കുട്ടികളുടെ പാർക്ക്, തുറന്ന ജിംനേഷ്യം, ഉദ്യാനത്തോടു ചേർന്നു സാഹസിക യാത്രകളായ സിപ്‌ലൈൻ, സ്കൈ സൈക്കിൾ, സ്കൈസർഫിങ്, പെയിന്റ്ബോൾ തുടങ്ങി 11 ഇനങ്ങൾ സ്ഥാപിച്ചു.
സാഹസിക സവാരികൾ കൂടാതെ കുട്ടികൾക്കായി ഷൂട്ടിങ് കേന്ദ്രം, അമ്പും വില്ലും പ്രയോഗിക്കാനുള്ള കോർട്ട് തുടങ്ങിയവയുമുണ്ട്. ഉദ്യാനത്തോടു ചേർന്നുള്ള തരിശു ഭൂമിയിലാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. 3 കോടി രൂപയുടെ പ്രവർത്തനം രണ്ടാം ഘട്ടമായി ചെയ്തു തീർക്കാനുണ്ട്. നീന്തൽക്കുളം, പുതിയ ജലധാരകൾ എന്നിവയും അണക്കെട്ടിനു മുകൾഭാഗത്തും ഉദ്യാനത്തിലും ദീപാലങ്കാര ജോലികളും പൂർത്തിയാക്കാനുണ്ട്.