നെല്ലെടുപ്പ് മന്ദഗതിയിൽ: നെഞ്ചിടിച്ചു കൃഷിക്കാർ
Mail This Article
പാലക്കാട് ∙ സഹകരണ സംഘങ്ങൾ മുഖേന ജില്ലയിൽ നെല്ലെടുപ്പ് ആരംഭിച്ചെങ്കിലും സ്പീഡ് ട്രാക്കിലായില്ല. നെഞ്ചിടിപ്പേറി കൃഷിക്കാർ. ജില്ലയിൽ 35 സഹകരണ സംഘങ്ങൾ നെല്ലെടുപ്പിനു സന്നദ്ധ അറിയിച്ചിരുന്നു. ഇതിൽ 24 സംഘങ്ങൾ സപ്ലൈകോയുമായി കരാർ ഒപ്പിട്ടെങ്കിലും സംഭരണം വേഗത്തിലായിട്ടില്ല.ഭൂരിഭാഗം സംഘങ്ങളും അടിസ്ഥാന സൗകര്യം ഒരുക്കുന്നതേ ഉള്ളൂ. കരാർ ഒപ്പിട്ട കണ്ണമ്പ്ര, എലപ്പുള്ളി, പൊൽപ്പുള്ളി, കൊല്ലങ്കോട്, മുതലമട, മുണ്ടൂർ സഹകരണ ബാങ്കുകൾക്ക് പാടശേഖരങ്ങൾ അനുവദിച്ചു. ഗുണനിലവാരം, ഈർപ്പ പരിശോധന ഉൾപ്പെടെ പൂർത്തിയാക്കി തിങ്കളാഴ്ച മുതൽ നെല്ലെടുത്തു തുടങ്ങുമെന്ന് സപ്ലൈകോ അറിയിച്ചു.ഇതര സംഘങ്ങൾക്കു പാടശേഖരം അനുവദിക്കുന്ന നടപടികൾ പുരോഗതിയിലാണ്. അടുത്ത ആഴ്ചയോടെ ഭൂരിഭാഗം സംഘങ്ങളും നെല്ലെടുത്തു തുടങ്ങും. നെല്ലെടുക്കുന്ന സംഘങ്ങൾ തന്നെ കൃഷിക്കാർക്ക് അധികം താമസിയാതെ സംഭരണ വില ലഭ്യമാക്കും.
ഇടവേളയ്ക്കുശേഷം ആദ്യം
17 വർഷത്തെ ഇടവേളയ്ക്കു ശേഷമാണു സഹകരണ സംഘങ്ങൾ നെല്ലെടുക്കുന്നത്. അതിന്റെ പരിചയക്കുറവ് വേണ്ടുവോളം ഉണ്ട്. സപ്ലൈകോയുമായുള്ള അഭിപ്രായ ഭിന്നതകളെത്തുടർന്നു സ്വകാര്യ മില്ലുകാർ നെല്ലെടുപ്പിൽ നിന്നു മാറി നിന്നപ്പോഴാണ് സർക്കാരിന്റെ നിർദേശ പ്രകാരം സഹകരണ സംഘങ്ങൾ സംഭരണത്തിനു തയാറായത്. ആശങ്കകളുണ്ടെങ്കിലും അതു പരിഹരിക്കാമെന്ന വിശ്വാസത്തിലാണു സംഘങ്ങൾ. ഈ രീതിയിലുള്ള നെല്ലെടുപ്പു ഫലപ്രദമായാൽ കൃഷിക്കാർക്കും അത് ഏറെ ആശ്വാസമാകും. സംഭരിക്കുന്ന നെല്ലു സൂക്ഷിക്കൽ, അരിയാക്കൽ പ്രക്രിയകളിലാണ് ബാങ്കുകൾക്ക് ആശങ്ക. എങ്കിലും ജില്ലയിലെ സംഘങ്ങൾ സംഭരിച്ച നെല്ല് അരിയാക്കി നൽകാനുള്ള സന്നദ്ധതകൂടി അറിയിച്ചിട്ടുണ്ട്.
ഇതുവരെ സംഭരിച്ചത് 17,000 മെട്രിക് ടൺ
∙ നെല്ലെടുപ്പിനു തയാറായ 5 സ്വകാര്യമില്ലുകാരും സഹകരണ സംഘങ്ങളും കൂടി ജില്ലയിൽ നിന്ന് ഇതുവരെ സംഭരിച്ചത് 17,000 മെട്രിക് ടൺ നെല്ല്
∙ ഒന്നാം വിളയിൽ സംഭരിക്കാൻ ഉദ്ദേശിക്കുന്നത് 1 ലക്ഷം മെട്രിക് ടൺ
∙ സഹകരണ സംഘങ്ങൾ 2 ദിവസത്തിനിടെ സംഭരിച്ചത് 30 മെട്രിക് ടൺ നെല്ല്. ആലത്തൂർ, മുണ്ടൂർ, നല്ലേപ്പിള്ളി, പെരുമാട്ടി സംഘങ്ങളാണു നെല്ലെടുത്തു തുടങ്ങിയത്.
∙ 2003–04 കാലഘട്ടത്തിലാണ് ഇതുമുൻപു ജില്ലയിൽ നിന്നു സഹകരണ സംഘങ്ങൾ നെല്ലെടുത്തത്.
മഴയ്ക്കു പുറമെ ആന, കാട്ടുപന്നി; ഞങ്ങളെന്തു ചെയ്യും
കൊയ്ത്തു കഴിഞ്ഞ് ഒരു മാസമായി. 400–500 ചാക്കു നെല്ല് കൂട്ടിയിട്ടിരിക്കുകയാണ്. അതും വനംവകുപ്പിന്റെ സ്ഥലത്ത്. കണ്ണൊന്നു തെറ്റിയാൽ പകരം പോലും കാട്ടാനകളെത്തി നെല്ലു തിന്നും. രാവും പകലും കാവലിരിക്കണം. ഇതിനിടിയിലാണു മഴ. ഓരോ മഴയ്ക്കുശേഷവും നെല്ല് ഉണക്കിയെടുക്കണം. കഴിഞ്ഞ ഒരു മാസമായി ഈ ജോലി ചെയ്തുവരികയാണ്. ഓരോ ദിവസവും തൊഴിലാളികളെ ഉപയോഗിച്ചു വേണം ഇതെല്ലാം ചെയ്യാൻ.ഈയിനത്തിൽ തന്നെ ആയിരങ്ങൾ അധികച്ചെലവാണ്. ഇനിയെങ്കിലും നെല്ലെടുക്കണം. ഗതികെട്ട അവസ്ഥയിലാണ്.
വി.വി.സതീഷ്, രമാവതി, കണ്ടുണ്ണി, പുതുപ്പരിയാരം കരിങ്കണ്ണി ,പാടശേഖരത്തിലെ കൃഷിക്കാർ