തടസ്സങ്ങൾ നീങ്ങുന്നു; വരും വനപാത
Mail This Article
മുതലമട ∙ ഒരു ഹെക്ടറിൽ പറമ്പിക്കുളം തേക്കടിയിലേക്കു ചെമ്മണാംപതി–വെള്ളക്കൽത്തിട്ട് വഴി വനപാതയൊരുങ്ങും. ആദിവാസികൾ കാണിച്ച വഴിയിലൂടെ വനപാത നിർമിക്കാൻ കഴിയുമെന്നാണ് എൻജിനീയർമാരുടെ സംഘം വിലയിരുത്തിയത്. മുടിവായ് മുതൽ ആദിവാസികൾ റോഡ് നിർമിച്ചു പൂർത്തിയാക്കിയ സ്ഥലം വരെ 2.18 കിലോമീറ്ററാണു വനപാത നിർമിക്കേണ്ടത്. ചെമ്മണാംപതി മലയടിവാരം വരെ 3.464 കിലോമീറ്റർ വരും. ഇതിനിടയിൽ 23 വളവുകളുണ്ട്. ഇവിടെ വീതികുട്ടിയെടുക്കേണ്ടി വന്നാലും വനാവകാശ നിയമപ്രകാരം വനം വകുപ്പ് മുതലമട പഞ്ചായത്തിനു കൈമാറുന്ന ഒരു ഹെക്ടർ സ്ഥലത്തു വനപാത നിർമാണം പൂർത്തിയാക്കാനാകും. 1.284 കിലോമീറ്റർ നിലവിൽ ആദിവാസികൾ വനപാത നിർമിച്ചിട്ടുണ്ട്.
തേക്കടിയിലെ മുടിവായിൽ നിന്നു ബ്ലോക്ക് പഞ്ചായത്തിലെ അസി.എൻജിനീയർ വൈ.ഷെറീഫ്, മുതലമട അസി.എൻജിനീയർ കെ.സി.കൃഷ്ണനുണ്ണി, മുതലമട തൊഴിലുറപ്പ് അസി.എൻജിനീയർ പി.വരുൺ പ്രസാദ് ഓവർസീയർമാരായ എ.സത്താർ, സി.വിവേക്, എ.സിജീഷ്, എം.സൽദീപ് എന്നിവരടങ്ങിയ സംഘം ഉൗരുമൂപ്പൻ രാമൻകുട്ടിയുടെ നേതൃത്വത്തിൽ കാണിച്ച വഴിയിലൂടെ അടയാളപ്പെടുത്തിയാണു കാടിറങ്ങിയത്. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ മുതലമട പഞ്ചായത്ത് തയാറാക്കിയ ആക്‌ഷൻ പ്ലാൻ ഇന്നു ജില്ലാ പഞ്ചായത്ത് അംഗീകരിക്കും. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ ശാരദ തുളസീദാസ്, മുതലമട പഞ്ചായത്ത് അധ്യക്ഷ കെ.ബേബിസുധ, പട്ടികവർഗ വികസന ഓഫിസർ പി.രാജീവ്, തൊഴിലുറപ്പ് പദ്ധതിയുടെ ജോ.ബിഡിഒ കെ.സന്തോഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും വനപാത നിർമാണ പ്രദേശങ്ങൾ നേരിൽ കണ്ടു.
സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ വി.സുരേഷിന്റെ നേതൃത്വത്തിൽ എൻജിനീയർമാരുടെ സംഘവും അടയാളപ്പെടുത്തിയ പ്രദേശത്തിന്റെ ജിപിഎസ് പോയിന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ചെമ്മണാംപതിയിലെത്തിയ കെ.ബാബു എംഎൽഎ എൻജിനീയറിങ് സംഘത്തിൽ നിന്നു വിവരങ്ങൾ ചോദിച്ചറിഞ്ഞു.