ADVERTISEMENT

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ സജീവമാകാനിരിക്കെ പഞ്ചായത്തുകളിലെ രാഷ്ട്രീയം, വികസനം, പ്രതീക്ഷകൾ എന്നിവയിലൂടെ ഒരു ഓട്ടപ്രദക്ഷിണം...

രാഷ്ട്രീയമായും കലാ സാംസ്കാരിക രംഗത്തും രാജ്യമാകെ അറിയും ആനക്കരയെ. സ്വാതന്ത്ര്യസമരചരിത്രമുറങ്ങുന്ന ആനക്കര വടക്കത്ത് തറവാട്ടിലെ അമ്മു സ്വാമിനാഥൻ മുതൽ മല്ലിക സാരാഭായ് വരെയുള്ളവരും നിളയും തൂതയും സംഗമിക്കുന്ന എംടിയുടെ കൂടല്ലൂരും വരയുടെ വരദാനം കിട്ടിയ അച്യുതൻ കടല്ലൂരും എല്ലാം ഈ ഗ്രാമത്തിന്റെ സ്വന്തം. ഇടതും വലതും മാറി മാറി ഭരണം. 2015ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫിൽ നിന്നു ഭരണം പിടിച്ചെടുത്ത് സിപിഎമ്മിലെ സിന്ധു രവീന്ദ്രകുമാർ പ്രസിഡന്റായി. പി. വേണുഗോപാലാണ് ഉപാധ്യക്ഷൻ.

ഭരണപക്ഷം

2 കോടിയുടെ ശുദ്ധജല പദ്ധതി പൂർത്തിയായി. 3 കോടിയുടെ പണി പുരോഗമിക്കുന്നു. പൊതുകിണറുകൾ ആൾമറകെട്ടി സുരക്ഷ ഉറപ്പാക്കി. ആനക്കര ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് 2 കോടി. കൂടല്ലൂർ ലിഫ്റ്റ് ഇറിഗേഷൻ ടെൻഡറായി. റോഡുകൾ നവീകരിച്ചു. 249 വീടുകൾ അനുവദിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, കാർഷിക മേഖലകൾക്കു മുൻതൂക്കം. വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ കൂടുതൽ ത്രീ ഫേസ് ലൈനുകളും പുതിയ ട്രാൻസ്ഫോർമറുകളും സ്ഥാപിച്ചു. കുമ്പി‌ടിയിൽ ശുചിമുറിക്കു നടപടിയായി.

യുഡിഎഫ്

മാലിന്യവിമുക്തമാക്കാൻ ആത്മാർഥ നടപടിയില്ല. കൂടല്ലൂർ കൂമാൻ തോട് മുതൽ കാറ്റാടികടവ് വരെ തോടിലെ തടസ്സങ്ങൾ നീക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. പ്രളയനഷ്ടപരിഹാരം കിട്ടാൻ ഇനിയും ബാക്കി. അഴിമതി വ്യാപകം. കോവിഡിലും രാഷ്ട്രീയം. ആയുർവേദ ആശുപത്രിയുട‌െ കെട്ടിട നിർമാണം ആരംഭിച്ചില്ല.ഹോമിയോ ആശുപത്രിക്ക് സൗജന്യമായി സ്ഥലം നൽകിയിട്ടും കെട്ടിടം പണിയാനായില്ല.

ബിജെപി

പൊതുശ്മശാനത്തിന് സ്ഥലം ഉണ്ടായിട്ടും അതു പ്രവർത്തനക്ഷമമാക്കിയില്ല. പ്രധാനമന്ത്രി ആവാസ് യോജന ഫലപ്രദമായി നടപ്പാക്കിയില്ല. വികസന കാര്യത്തിലും സ്വജന പക്ഷപാതവും രാഷ്ട്രീയവും കാണിക്കുന്നു.

ജനാഭിലാഷങ്ങൾ

ആനക്കര പഞ്ചായത്തിലെ പൊതു ശ്മശാനമെന്ന ആവശ്യം നടപ്പാക്കണം. കാറ്റാടി കടവിൽ വിശ്രമകേന്ദ്രവും പാർക്കും സ്ഥാപിക്കണം. കാർഷികമേഖലയിലെ കാട്ടുപന്നി ശല്യവും മറ്റും ഇല്ലാതാക്കാൻ സ്ഥിരം നടപടി വേണം. തോടുകൾ വശങ്ങൾ കെട്ടി പുനരുദ്ധരിക്കണം. പെരുമ്പലം മിനി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽ തകർന്ന കനാലുകൾക്കു പകരം പൈപ്പ് സ്ഥാപിച്ചു വെള്ളം എത്തിക്കാൻ നടപടി വേണം.

കക്ഷിനില
ആകെ വാർഡ്: 16
സിപിഎം: 9
കോൺഗ്രസ്: 6
മുസ്‌ലിം ലീഗ്: 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com