ഒലവക്കോട്ട് ട്രെയിനിൽ 40 കിലോഗ്രാം കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ
Mail This Article
പാലക്കാട് ∙ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 40 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. റെയിൽവേ സംരക്ഷണ സേനയുടെ കുറ്റാന്വേഷണ വിഭാഗമാണു കഞ്ചാവ് പിടികൂടിയത്. ഇന്നലെ രാവിലെ 9.50നായിരുന്നു സംഭവം. ഹൈദരാബാദ്– തിരുവനന്തപുരം ശബരി എക്സ്പ്രസിലെ എസ് 5 കോച്ചിൽ സീറ്റിനു താഴെ 4 ബാഗുകളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇതോടൊപ്പം ഒരു മൊബൈൽ ഫോണും കണ്ടെത്തി. ഉദ്യോഗസ്ഥരുടെ പരിശോധന കണ്ട് ഉടമ കഞ്ചാവ് ഉപേക്ഷിച്ചു പോയതാകാമെന്ന് എഎസ്ഐ കെ. സജു പറഞ്ഞു. തുടരന്വേഷണത്തിനായി എക്സൈസ് നർകോട്ടിക് വിഭാഗത്തിനു കഞ്ചാവ് കൈമാറി.
റെയിൽവേ ഡിവിഷനൽ സെക്യൂരിറ്റി കമ്മിഷണർ മനോജ് കുമാറിന്റെ നിർദേശപ്രകാരമായിരുന്നു പരിശോധന. ഹെഡ് കോൺസ്റ്റബിൾ സജി അഗസ്റ്റിൻ, കോൺസ്റ്റബിൾമാരായ വി. സവിൻ, എൻ. അശോക്, എക്സൈസ് നർകോട്ടിക് വിഭാഗം പ്രിവന്റീവ് ഓഫിസർമാരായ മൻസൂർ അലി, എസ്. രവികുമാർ, സിവിൽ എക്സൈസ് ഓഫിസർ എ. ബിജു എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.