കൊഴിഞ്ഞാമ്പാറയിൽ ജയിച്ചുകയറാൻ...
Mail This Article
ചിറ്റൂർ ∙ അതിർത്തിയോടു ചേർന്നുകിടക്കുന്ന കാർഷിക മേഖലയിൽ തമിഴ് ഭാഷാ ന്യൂനപക്ഷങ്ങൾക്കു നിർണായക സ്വാധീനമുള്ള ജില്ലാ പഞ്ചായത്ത് ഡിവിഷനാണു കൊഴിഞ്ഞാമ്പാറ. കോൺഗ്രസിനും സിപിഎമ്മിനും ജനതാദൾ (എസ്)നും ഒരുപോലെ സ്വാധീനമുള്ള ഡിവിഷൻ കൂടിയാണിത്. എങ്കിലും ഇവിടെനിന്നുകൂടുതൽ തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് ജനതാദൾ (എസ്) അംഗങ്ങളാണ്. രൂപീകരിച്ച ശേഷം ഒരു തവണ മാത്രമാണു കോൺഗ്രസിന് സീറ്റ് നേടാനായത്. തുടർന്നുള്ള തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ഭാഗമായിരുന്നപ്പോഴെല്ലാം ഈ സീറ്റിൽ ജനതാദൾ (എസ്) സ്ഥാനാർഥികളാണു മത്സരിച്ച് വിജയിച്ചിട്ടുള്ളത്. സിറ്റിങ് സീറ്റ് നിലനിർത്താനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൽഡിഎഫ്. ഇത്തവണ സീറ്റ് പിടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിലാണു യുഡിഎഫ്. ഒരു മാറ്റമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിൽ എൻഡിഎയും മത്സര രംഗത്തുണ്ട്.
എൽഡിഎഫ്
മിനി മുരളി (51)– നല്ലേപ്പിള്ളി മുൻ പഞ്ചായത്ത് പ്രസിഡന്റ്. ജനതാദൾ (എസ്) പഞ്ചായത്ത് മഹിളാ കമ്മിറ്റി സെക്രട്ടറിയായിരുന്നു. കർഷകനും ജനതാദൾ (എസ്) നല്ലേപ്പിള്ളി പഞ്ചായത്ത് ലോക്കൽ കമ്മിറ്റി– 2 സെക്രട്ടറിയുമായ സി. മുരളീധരന്റെ ഭാര്യയാണ്. ജില്ലാ പഞ്ചായത്തിലേക്ക് ആദ്യ മത്സരം.
യുഡിഎഫ്
സുമതി അരുൺപ്രസാദ് (37)– കൊഴിഞ്ഞാമ്പാറ മുൻ പഞ്ചായത്ത് പ്രസിഡന്റും ഡിസിസി മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന എൻ.വി. മയിൽസ്വാമിയുടെ മരുമകൾ. കോൺഗ്രസ് കുടുംബത്തിലെ അംഗം. ബിഎസ്‌സി മാത്‌സ് ബിരുദധാരിയാണ്. കർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും കൊഴിഞ്ഞാമ്പാറ ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റുമായ എൻ.എം.അരുൺപ്രസാദിന്റെ ഭാര്യയാണ്.
എൻഡിഎ
ജയ ഓമനക്കുട്ടൻ (44)– ബിജെപി ജില്ലാ കമ്മിറ്റിയംഗം. ചിറ്റൂർ അഞ്ചാംമൈൽ സ്വദേശിനി. ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് എ.കെ.ഓമനക്കുട്ടന്റെ ഭാര്യയാണ്. ആദ്യ മത്സരം.
2015ൽ ഫലം ഇങ്ങനെ
∙കെ. ചിന്നസ്വാമി (ജനതാദൾ– എസ്)– 22892
∙എം. കണ്ണപ്പൻ (കോൺഗ്രസ്)– 20130
∙എം.സുന്ദരം (ബിജെപി)– 6993
∙ഭൂരിപക്ഷം– 2763.