യുഡിഎഫ് വന്നാൽ അഴിമതി മിഷനുകൾ പിരിച്ചുവിടും: എം.എം. ഹസൻ
Mail This Article
പാലക്കാട് ∙ സംസ്ഥാനത്തു യുഡിഎഫ് അധികാരത്തിലെത്തിയാൽ ഇടതു സർക്കാർ രൂപീകരിച്ച ലൈഫ് ഉൾപ്പെടെ 4 മിഷനുകളും പിരിച്ചുവിട്ടു തദ്ദേശസ്ഥാപനങ്ങളുടെ അധികാരങ്ങൾ പുനഃസ്ഥാപിക്കുമെന്നു യുഡിഎഫ് കൺവീനർ എം.എം. ഹസൻ. മലമ്പുഴ, അകത്തേത്തറ, മുണ്ടൂർ, കാരാകുറുശ്ശി, നെല്ലായ, വല്ലപ്പുഴ, കൊപ്പം എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പു കൺവൻഷനുകളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇടതു സർക്കാർ അഴിമതി നടത്താനായി രൂപീകരിച്ച മിഷനുകൾ സമാന്തര സർക്കാരായാണു പ്രവർത്തിക്കുന്നത്. സംസ്ഥാനം ഭരിക്കുന്നത് കമ്യൂണിസ്റ്റ് സർക്കാരാണോ, കള്ളക്കടത്തു സർക്കാരാണോ എന്ന് ഇടതുപക്ഷം ഉൾപ്പെടെ ചിന്തിക്കണം. പഞ്ചായത്തുകൾ നടത്തേണ്ട പദ്ധതികളാണു ലൈഫ് ഉൾപ്പെടെയുള്ളവ. ഇതു കവർന്നാണു മിഷൻ രൂപീകരിച്ചത്. അന്വേഷണങ്ങൾ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് എത്താതിരിക്കാനാണു പലതും മൂടിവയ്ക്കുന്നത്.
കെഎസ്എഫ്ഇ വിവാദത്തിൽ പുലിയെപ്പോലെ വന്ന ധനമന്ത്രി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മറുപടിക്കുശേഷം പൂച്ചയെപ്പോലെയായി. തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പ്രത്യേക സാഹചര്യവും ചർച്ചാ വിഷയമാണ്. വികസനത്തിന്റെ മറവിൽ സർക്കാർ നടത്തുന്ന അഴിമതികൾ തുറന്നുകാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗങ്ങളിൽ ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ എംപി, കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.