ജോലിയുടെ അഭിമുഖത്തിന് എത്തിയവരെ കാത്തിരുന്നത് ചോദ്യങ്ങളല്ല, മൺവെട്ടി, പാര, കൊടുവാൾ കുട്ട...
Mail This Article
ചിറ്റൂർ∙ ജോലിക്കായി കൂടിക്കാഴ്ചയ്ക്ക് എത്തിയവരെ കാത്തിരുന്നത് ചോദ്യങ്ങളല്ല. മറിച്ച് മൺവെട്ടിയും പാരയും കൊടുവാളും കുട്ടയുമെല്ലാമായിരുന്നു. അനുവദിച്ച സമയത്തിനുള്ളിൽ കുഴിയെടുക്കാനും കാടുവെട്ടി തെളിക്കാനും തെങ്ങുകയറാനും പറഞ്ഞപ്പോൾ പലരും മുഖത്തോടു മുഖം നോക്കി. നിർദേശം ലഭിച്ചതോടെ ജോലിയെന്ന ലക്ഷ്യത്തിലെത്താനുള്ള കഴിവ് പ്രകടിപ്പിക്കലായി. കഴിഞ്ഞ ഒരാഴ്ചയായി എരുത്തേമ്പതി ഐഎസ്ഡി ഫാമിൽ നടക്കുന്ന സ്ഥിരം തൊഴിലാളികളുടെ ഒഴിവിലേക്കുള്ള കൂടിക്കാഴ്ചയാണ് ഉദ്യോഗാർഥികൾക്ക് പുത്തൻ അനുഭവമായത്.
എംപ്ലോയ്മെന്റ് മുഖേനയാണ് ഉദ്യോഗാർഥികളെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചത്. 60 ഒഴിവുകളിലേക്കായി 515 പേർക്ക് കത്തയച്ചു. 492 ഉദ്യോഗാർഥികൾ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. വനിതകൾക്ക് 43 ഒഴിവുകളും പുരുഷൻമാർക്ക് 17 ഒഴിവുകളുമാണുള്ളത്. കായിക ക്ഷമത പരിശോധനയ്ക്കായി 4 ഇനങ്ങളാണ് ഉണ്ടായിരുന്നത്. പുരുഷൻമാർക്ക് 10 മിനിറ്റിനുള്ളിൽ നിശ്ചിത അളവിൽ വാഴക്കുഴിയെടുക്കൽ, തെങ്ങിനു തടമെടുക്കൽ, കാടുവെട്ടിത്തെളിക്കൽ, തെങ്ങുകയറ്റം എന്നിവ.
സ്ത്രീകൾക്ക് ആദ്യ 3 ഇനങ്ങളും തെങ്ങു കയറ്റത്തിനു പകരം കുട്ടയിൽ മണ്ണ് ചുമക്കൽ.നിരീക്ഷിക്കാനും മാർക്കിടാനുമായി ഓരോ വിഭാഗത്തിനും 3 പേർ അടങ്ങുന്ന കൃഷി ഉദ്യോഗസ്ഥരുണ്ടായിരുന്നു. പ്രിൻസിപ്പൽ കൃഷി ഓഫിസർ വി.സുരേഷ്ബാബു, കൃഷി ഡപ്യൂട്ടി ഡയറക്ടർമാരായ പി.പി.ഉമ്മുൽസൽമ, എസ്.നൂറുദീൻ, ടി.സുശീല, പി.ആർ.ഷീല, ഫാം സൂപ്രണ്ട് എസ്.ആറുമുഖപ്രസാദ് എന്നിവർ കൂടിക്കാഴ്ചയ്ക്ക് നേതൃത്വം നൽകി.