സ്ഥിരം സമിതി തിരഞ്ഞെടുപ്പ്: ജയിലിലായിരുന്ന സിപിഎം അംഗം പിപിഇ കിറ്റ് ധരിച്ചെത്തി, ജാമ്യമില്ലാത്തതിനാൽ പ്രത്യേക അനുമതി...
Mail This Article
മുതലമട ∙ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പിന് ഒൻപതാം വാർഡ് സിപിഎം അംഗം അബ്ദുൽ റഹ്മാൻ എന്ന അക്തർ ജയിലിൽ നിന്ന് എത്തിയതു പിപിഇ കിറ്റ് ധരിച്ച്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ചെമ്മണാംപതിയിലെ സിപിഎം–ബിജെപി സംഘർഷത്തെ തുടർന്ന് അറസ്റ്റിലായ അക്തർ ജയിലിലായിരുന്നു. ഇവിടെ വച്ചു കോവിഡ് ബാധിതനായ ഇദ്ദേഹം പിന്നീടു നെഗറ്റീവ് ആയിരുന്നു.
ആലത്തൂർ സബ്ജയിലിൽ ക്വാറന്റീനിൽ കഴിയുന്നതിനിടെയാണു സ്ഥിരം സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പിനു പൊലീസ് അകമ്പടിയോടെ എത്തുന്നത്. 11 മണിയോടെ ആരംഭിച്ച തിരഞ്ഞെടുപ്പിനായി 10 മണിയോടെ എത്തിയ അക്തർ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാകുന്നതു വരെ ഭരണസമിതി അംഗങ്ങൾക്കൊപ്പം ഉണ്ടായി.
20 അംഗ ഭരണസമിതിയിൽ സിപിഎമ്മിന് 9 അംഗങ്ങളും കോൺഗ്രസിന് 6 അംഗങ്ങളും ബിജെപി 3 അംഗങ്ങളും 2 സ്വതന്ത്ര അംഗങ്ങളുമാണുള്ളത്. ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ വോട്ടെടുപ്പിൽ അക്തറിന്റെ സാന്നിധ്യം നിർണായകമായിരുന്നു. അതു കൊണ്ടാണു ജാമ്യം ലഭിക്കാതിരുന്നിട്ടും പ്രത്യേക അനുമതിയോടെ പിപിഇ കിറ്റ് ധരിച്ചു തിരഞ്ഞെടുപ്പിൽ പങ്കെടുത്തത്. തുടർന്നു ജയിലിലേക്കു മടങ്ങി.