രണ്ടാഴ്ചയ്ക്കുള്ളിൽ 10 അപകടങ്ങള്‍, വിഷു ദിനത്തിൽ പൊലിഞ്ഞത് 2 ജീവന്; അപകടങ്ങൾ ഒഴിയാതെ ഇവിടം
Mail This Article
കല്ലടിക്കോട്∙ ദേശീയപാതയിൽ അപകടങ്ങൾ ഒഴിയാതെ കരിമ്പ പനയംമ്പാടം. അപകട പരമ്പരയുടെ തുടർച്ചയായി ഇന്നലെയും രണ്ട് വാഹനാപകടങ്ങൾക്കുകൂടി ദേശീയ പാതയിൽ പനയംമ്പാടം സാക്ഷിയായി. രാവിലെ മണ്ണാർക്കാട് ഭാഗത്തേക്കു പോകുന്ന ലോറിയും എതിരെ വന്ന ലോറിയും ഇടിച്ച് അപകടമുണ്ടായതിന്റെ സമീപത്തായി പിക്കപ് വാനും അപകടത്തിൽപെട്ടു. രണ്ടാഴ്ചയ്ക്കുള്ളിൽ 10 വാഹനാപകടങ്ങളുണ്ടായ പ്രദേശത്ത് വിഷു ദിനത്തിൽ 2 ജീവനും പൊലിഞ്ഞു.
തുടർച്ചയായ അപകടങ്ങളിൽ പൊറുതിമുട്ടിയ നാട്ടുകാർക്കിടയിൽ ഭീതിയും പ്രതിഷേധവും ഉയർന്നുകഴിഞ്ഞു. റോഡ് വികസനത്തിലെ അശാസ്ത്രീയതയാണ് അപകട പരമ്പരയ്ക്ക് കാരണമെന്നാണ് നാട്ടുകാരുടേയും വ്യാപാരികളുടെയും പക്ഷം. മഴ പെയ്താൽ പനയംപാടം വളവ് അപകട കേന്ദ്രമാണ്. റോഡ് നവീകരിച്ച ശേഷം മാത്രം പനയംമ്പാടത്ത് 15 അപകടങ്ങളാണ് ഉണ്ടായത്. മഴയ്ക്ക് ഇടയിലാണ് മിക്ക അപകടങ്ങളും സംഭവിച്ചത്.
ഇറക്കവും വളവും ചേർന്നുവരുന്ന ഭാഗത്തെ അപാകതകളാണ് അപകടങ്ങളിലേക്ക് നയിക്കുന്നത് എന്നാണ് പരാതി. അഴുക്കുചാലുകൾ ഇല്ലാത്തതും വളവുകളിലെ കയറ്റിറക്കമുള്ള റോഡിന്റെ വെളിച്ചക്കുറവും അപകട സൂചനാബോർഡുകൾ ഇല്ലാത്തതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. വാഹനങ്ങൾ നിയന്ത്രണം കിട്ടാതെ മറിയുകയും മറ്റു വാഹനങ്ങളിൽ ഇടിച്ചുമാണ് അപകടങ്ങൾ. തുടർച്ചയായി അപകടങ്ങളുണ്ടായിട്ടും പരിഹാര നടപടികൾ ഉണ്ടാകാത്തതിനാൽ നാട്ടുകാർ പ്രതിഷേധം അറിയിച്ചു.