ഈ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒപി തുടങ്ങിയത് ആർക്കുവേണ്ടി? രോഗികൾ എത്താൻ മടിക്കുന്നു
Mail This Article
പാലക്കാട് ∙ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് മെഡിക്കൽ കോളജിന്റെ സ്വന്തം കെട്ടിടത്തിൽ തിരക്കിട്ട് ഒപി തുടങ്ങിയെങ്കിലും സൗകര്യങ്ങളില്ലാത്തതിനാൽ രോഗികൾ എത്താൻ മടിക്കുന്നു. ഇവ പരിഹരിക്കാൻ ഇതുവരെ നടപടികൾ ആരംഭിച്ചിട്ടുമില്ല. ഫെബ്രുവരിയിൽ ഒപി തുടങ്ങിയ സമയത്ത് 100 രോഗികൾ വരെ എത്തിയിരുന്ന സ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ശരാശരി 30 പേർ മാത്രം.
ഡോക്ടർമാർ എത്തുന്നുണ്ടെങ്കിലും ലാബ് സൗകര്യമില്ലെന്നതാണ് വലിയ പ്രശ്നം. പരിശോധനയ്ക്കായി പുറമേ സാംപിളുകൾ നൽകിയ ശേഷം വീണ്ടും ഫലവുമായി ഇങ്ങോട്ടുവരണം. പല മരുന്നുകളും മെഡിക്കൽ കോളജ് ഫാർമസിയിൽ കിട്ടാനില്ല. രണ്ടാം നിലയിലാണ് ഒപി ക്രമീകരിച്ചിരിക്കുന്നത്.
ലിഫ്റ്റ് ഇല്ലാത്തതിനാൽ റാംപ് വഴി നടന്നുവേണം രോഗികൾ മുകളിലെത്താൻ. ഗേറ്റിൽ നിന്ന് ആശുപത്രിയിലേക്കുള്ള റോഡ് നിർമിച്ചിട്ടില്ല. മഴ പെയ്തതോടെ ചെളിയും ആയി. പകൽ സമയത്ത് വെയിലു കൊണ്ടു വേണം ആശുപത്രിയിലെത്താൻ. മെഡിക്കൽ കോളജിലേക്ക് സൗകര്യമായ ബസ് സർവീസുകൾ ഇല്ല. സ്റ്റോപ്പ് ഇല്ലാത്തതിനാൽ പലരും നിർത്താൻ മടിക്കുന്നു.