ജയിക്കാനായില്ലെങ്കിലും പാലക്കാട്, മലമ്പുഴ ബിജെപി വോട്ട് അരലക്ഷത്തിലേറെ
Mail This Article
പാലക്കാട് ∙ ജയിക്കാനായില്ലെങ്കിലും പാർട്ടിയുടെ എ ക്ലാസ് മണ്ഡലങ്ങളിൽ എ ക്ലാസ് പ്രകടനവുമായി ബിജെപി. പാലക്കാട്, മലമ്പുഴ മണ്ഡലങ്ങൾ ബിജെപിയുടെ എ ക്ലാസ് പട്ടികയിലാണ്. രണ്ടിടത്തും ഇത്തവണ ബിജെപി നേടിയത് അരലക്ഷത്തിലേറെ വോട്ടുകൾ. ഒപ്പം രണ്ടാം സ്ഥാനവും നിലനിർത്തി.നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു ജില്ലയിൽ ആദ്യമായാണ് നിയോജക മണ്ഡലത്തിൽ അരലക്ഷത്തിലേറെ വോട്ടുകൾ കിട്ടുന്നത്. മെട്രോമാൻ ഇ.ശ്രീധരൻ മത്സരിച്ച പാലക്കാട്ട് ബിജെപിക്ക് 50,220 വോട്ടുകൾ ലഭിച്ചു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ മത്സരിച്ച മലമ്പുഴയിൽ അദ്ദേഹം 50,200 വോട്ടുകൾ നേടി. രണ്ടു മണ്ഡലങ്ങൾ തമ്മിലുള്ള വോട്ടു വ്യത്യാസം 20.
2016 നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ നേടിയത് 40,076 വോട്ടാണ്. ഇത്തവണ അത് 50,220 ആയി. 10,144 വോട്ടിന്റെ വർധന. ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിൽ 6,239 വോട്ടിന്റെ ഭൂരിപക്ഷം നേടാനും പാർട്ടിക്കു സാധിച്ചു. മലമ്പുഴ മണ്ഡലത്തിൽ 2016ൽ ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാർ നേടിയത് 46,157 വോട്ട്. ഇത്തവണ അദ്ദേഹം വോട്ട് 50,200ലേക്ക് ഉയർത്തി. 4043 വോട്ടിന്റെ വർധന. ഷൊർണൂർ മണ്ഡലത്തിൽ മത്സരിച്ച ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി.വാരിയർ 36,973 വോട്ടു നേടി.