ADVERTISEMENT

പാലക്കാട് ∙ പരാജയത്തിൽ തളരുന്നില്ല, നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റ മണ്ഡലങ്ങളിൽ തന്നെ സേവനം സജീവമാക്കി പരാജയപ്പെട്ട യൂത്ത് കോൺഗ്രസ് നേതാക്കൾ. കോവിഡ് സാഹചര്യത്തിൽ സേവനപ്രവർത്തനങ്ങളുമായി മണ്ഡലങ്ങളിൽ സജീവമാണ് ഇവർ. പരമാവധി ചെറുപ്പക്കാരെ സ്ഥാനാർഥികളാക്കാനുള്ള കോൺഗ്രസ് തീരുമാനത്തിൽ സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ യുവ സ്ഥാനാർഥികൾ ഉണ്ടായതു പാലക്കാട് ജില്ലയിലായിരുന്നു.

യൂത്ത് കോൺ‌ഗ്രസ് സംസ്ഥാന പ്രസിഡ‍ന്റ് ഷാഫി പറമ്പിൽ പാലക്കാടും സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി പട്ടാമ്പിയിലും സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പി.സരിൻ ഒറ്റപ്പാലത്തും ജില്ലാ പ്രസി‍‍ഡന്റ് ടി.എച്ച്. ഫിറോസ് ബാബു ഷൊർണൂരിലും മത്സരത്തിനിറങ്ങി. മുൻ യൂത്ത് കോൺഗ്രസ് നേതാക്കളായ വി.ടി.ബൽറാം തൃത്താലയിലും സുമേഷ് അച്യുതൻ ചിറ്റൂരിലും മത്സരിച്ചതോടെ പാലക്കാട്ടെ കോൺഗ്രസ് പട്ടിക ഏറെ യുവത്വമുള്ളതായി. ഇതിൽ ഷാഫി മാത്രമാണു വിജയിച്ചത്. എന്നാൽ, പിന്മാറാതെ അതതു സ്ഥലങ്ങളിൽ പ്രവർത്തനം തുടരാനാണു യൂത്ത് കോൺഗ്രസ് ഭാരവാഹികളായ നേതാക്കൾ തീരുമാനിച്ചിരിക്കുന്നത്.

ഡോ.പി.സരിൻ: നാട്ടുകാർക്കുള്ള സേവനത്തിൽ തിരഞ്ഞെടുപ്പു പരാജയം വിഷയമേ അല്ല. പാർട്ടി ഏൽപിച്ച ഉത്തരവാദിത്വം അഭിമാനപൂർവം നിറവേറ്റി. പാർട്ടിക്ക് ഉണർവുണ്ടാക്കാൻ കഴിഞ്ഞുവെന്നു വിശ്വാസമുണ്ട്. ഒറ്റപ്പാലത്തു തന്നെ നിന്നുകൊണ്ടു കേരളത്തിന്റെ പൊതുമണ്ഡലമാകെ നിറഞ്ഞു പ്രവർത്തിക്കും. യൂത്ത് കോൺഗ്രസിനെയും കോൺഗ്രസിനെയും ശക്തമാക്കാനുള്ള നടപടികൾ തുടരും. ഒപ്പം സാമൂഹിക സേവനവും. റിയാസ് മുക്കോളി: തോറ്റാലും ജയിച്ചാലും പട്ടാമ്പിയിലുണ്ടാകുമെന്നാണു ഞാൻ കൊടുത്ത വാക്ക്. അതു പാലിക്കും. കരിപ്പൂരിനടുത്താണു വീടെങ്കിലും പട്ടാമ്പിയെ ഏറെ സ്നേഹിക്കുന്നു.

സംഘടനയെ ശക്തമാക്കാൻ മുന്നിലുണ്ടാകും, ഈ നാട്ടിലൊരാളായി. സേവനപ്രവർത്തനങ്ങളും സംഘടനാ പ്രവർത്തനങ്ങളും തുടരും. ടി.എച്ച്.ഫിറോസ് ബാബു: ഞാൻ ഷൊർണൂരുകാരനാണ്. ഈ മണ്ഡലത്തിൽ തന്നെ സേവനം തുടരും. തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ചില കാര്യങ്ങൾ മനസ്സിലാക്കി. കോൺഗ്രസും യൂത്ത് കോൺഗ്രസും ബൂത്തുതലങ്ങളിൽ ശക്തമാക്കാൻ ഇടപെടലുണ്ടാകും. ഒപ്പം തന്നെ ജില്ലാ പ്രസിഡന്റ് എന്ന നിലയിൽ ജില്ലയിലാകെ സേവനം തുടരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com