ADVERTISEMENT

പാലക്കാട് ∙ കൃഷിയിൽ സമൂഹ സൂക്ഷ്മ ജലസേചനത്തിനു (മൈക്രേ‍ാ കമ്യൂണിറ്റി ഇറിഗേഷൻ) സർ‌ക്കാർ പദ്ധതി പ്രഖ്യാപിച്ചിരിക്കെ, ഇത്തരത്തിലുള്ള ആദ്യപദ്ധതി ചിറ്റൂർ കരടിപ്പാറയിലും മൂങ്കിൽമടയിലും പൂർത്തിയാകുന്നു. ഇസ്രയേൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ കൃഷിയിടത്തിൽ ചെടിക്കാവശ്യമായ വെള്ളം മാത്രം എത്തിക്കുന്ന സംവിധാനമാണിത്. 

ഒരു സ്രേ‍ാതസ്സിൽ നിന്നു പരിസരത്തെ കൃഷിയിടത്തിൽ മുഴുവൻ ജലം ലഭിക്കും. വളവും പൈപ്പിലൂടെ ചെടികൾക്കു ലഭിക്കുമെന്നതു പ്രത്യേകതയാണ്. രണ്ടാംഘട്ടത്തിൽ വലിയേരിയിലും നവികാൻകുളത്തിലും ഇതു നടപ്പാക്കാനും ഒരുക്കം തുടങ്ങി. മെ‍ാത്തം 16 കേ‍ാടി രൂപ ചെലവിൽ സൗജന്യമായാണു കർഷകർക്ക് ഈ സംവിധാനം ലഭിക്കുക.

സമൂഹസൂക്ഷ്മ ജലസേചന പദ്ധതിയുടെ മേ‍ാട്ടർപുര.

കരടിപ്പാറയിൽ 171 ഏക്കറും മൂങ്കിൽമടയിൽ 150 ഏക്കറിലുമായി ഇരുനൂറിലധികം കർഷകർക്ക് ആദ്യഘട്ടത്തിൽ സൂക്ഷ്മ ജലസേചനത്തിന്റെ ഗുണം ലഭിക്കും. കൂടുതലും തെങ്ങും ഇടവിളകളുമാണ് ഇവിടെ കൃഷി. നെറ്റാഫാം കമ്പനിയുടെ സഹായത്തേ‍ാടെ ജലവിഭവ വകുപ്പിന്റെ ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കേ‍ാർപറേഷൻ (കെഐഐഡിസി) ജനറൽ മാനേജർ സുധീർ പടിക്കൽ, അസിസ്റ്റന്റ് എൻജിനീയർ അമൽ, അഗ്രേ‍ാണമിസ്റ്റ് കെ.ഐ.അനി എന്നിവർക്കാണു നിർമാണ മേൽനേ‍ാട്ടം. 

ജലവിഭവമന്ത്രിയായിരിക്കെ കെ. കൃഷ്ണൻകുട്ടിയാണു സമൂഹജലസേചനം എന്ന ആശയം നടപ്പാക്കാൻ മുന്നിട്ടിറങ്ങിയത്. കർഷകരുടെ സൊസൈറ്റി രൂപീകരിച്ചാണു പദ്ധതി നടപ്പാക്കുക. കമ്പനി 3 വർഷം സൗജന്യമായി പരിപാലനം നടത്തിയ ശേഷം പദ്ധതി സെ‍ാസൈറ്റിക്കു കൈമാറുമെന്നാണു വ്യവസ്ഥയെന്നു സെ‍ാസൈറ്റി പ്രസിഡന്റ് വി. ബാലചന്ദ്രൻ പറഞ്ഞു. ഓരേ‍ാ കൃഷിയിടത്തിലും കുഴൽക്കിണർ നിർമിച്ചും മേ‍ാട്ടറുകൾ സ്ഥാപിച്ചുമാണു ഇപ്പേ‍ാഴത്തെ കൃഷി.  

വൈദ്യുതിയിൽ 60% , ജലത്തിൽ 40%

സൂക്ഷ്മജലസേചനം മഹാരാഷ്ട്ര, കർണാടക, തെലങ്കാന, തമിഴ്നാട് എന്നിവിടങ്ങളിൽ നടക്കുന്നുണ്ട്. കൃഷിക്കു  നിലവിൽ ഉപയേ‍ാഗിക്കുന്ന ജലത്തിൽ 40%, വൈദ്യുതിയിൽ 60% എന്നിങ്ങനെ ലാഭിക്കാമെന്നാണു കണക്ക്. വർഷങ്ങൾക്കു മുൻപു സംസ്ഥാനത്ത് ആദ്യമായി പെരുമാട്ടിയിൽ സ്വകാര്യവ്യക്തികൾ ഇതിന്റെ ആദ്യരൂപം നടപ്പാക്കിയതു വലിയ വിജയമായി. കുരുമുളക്, ഏലം, അടയ്ക്ക, ജാതി, കാപ്പി, ഫലവൃക്ഷങ്ങൾ, പച്ചക്കറി എന്നിവയെക്കൂടി ഉൾപ്പെടുത്തി. സംസ്ഥാനത്തു മുൻ മന്ത്രി കെ.എം.മാണിയുടെ പേരിൽ സമൂഹസൂക്ഷ്മജലസേചന പദ്ധതി നടപ്പാക്കാനാണ് ഇപ്പേ‍ാൾ സർക്കാർ തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com